താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കാണ്;സമസ്തയുടെ നിര്‍ദ്ദേശത്തില്‍ മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം :ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുത് എന്നുമുള്ള സമസ്തയുടെ മുന്നറിയിപ്പിനെതിരെ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

ഫുട്‌ബോള്‍ ആരാധന ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ സമസ്തക്ക് അവകാശമുള്ളതുപോലെ തന്നെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശിവന്‍കുട്ടി പറഞ്ഞു.

ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഴ്ചവട്ടം ഗവണ്‍മെന്റ് എച്ച്എസ്എസ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

പാട്ടു കേള്‍ക്കണോ ഫുട്‌ബോള്‍ കാണണോ രാവിലെ നടക്കാന്‍ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും ശിവന്‍കുട്ടി പറഞ്ഞു.അതേസമയം ഫുട്‌ബോളിനെ ലഹരിയാക്കരുതെന്നും താരാരാധന അതിരുകടക്കരുത് എന്നുമായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖുത്വബ കമ്മിറ്റിയുടെ നിര്‍ദ്ദേശം.

കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വുബ സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കുമെന്നും ഖുത്വുബ സംസ്ഥാന കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.

 

Share news
error: Content is protected !!
Scroll to Top