താനൂരില്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി

താനൂര്‍ : സ്ഥാനാര്‍ഥി താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കിയതായി പരാതി. വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.

താനൂര്‍ നഗരസഭാ 21ാം ഡിവിഷന്‍ നടക്കാവിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഇ കുമാരിയുടെ വീട്ടിലെ കിണറ്റിലാണ് വിഷം കലര്‍ത്തിയതെന്ന് സംശയിക്കപ്പെടുന്നത്.
വെള്ളിയാഴ്ച രാവിലെ ചായ കുടിച്ചപ്പോഴാണ് രുചിവ്യത്യാസം തിരിച്ചറിഞ്ഞത്. കഠിനമായ തലവേദനയും അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് കിണറ്റിലെ വെള്ളം പരിശോധിക്കുകയായിരുന്നു. വെള്ളത്തിന് ദുര്‍ഗന്ധവും, വെള്ളത്തില്‍ പ്രാണികള്‍ ചത്തുകിടക്കുന്നതായും ശ്രദ്ധയില്‍ പെട്ടതായി കുമാരി പറഞ്ഞു.
കഴിഞ്ഞ 11വര്‍ഷമായി ഉപയോഗിക്കുന്ന കിണറ്റില്‍ ഇത്തരം പ്രശ്‌നം ആദ്യമായാണെന്നും, വലയിട്ടു മൂടിയതിനാല്‍ സ്വാഭാവികമായ പ്രശ്‌നമല്ലെന്നും, സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും കുമാരി കൂട്ടിച്ചേര്‍ത്തു.

ശാരീരിക അവശതകളെ തുടര്‍ന്ന് താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് കുമാരി ചികിത്സതേടിയത്. കിണറ്റിലെ വെള്ളം പരിശോധനയ്ക്കായി അയച്ചു. താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top