ഉപഭോക്താവിനെ പരസ്യ വാഹകനാക്കരുത്; 10,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍

കോഴിക്കോട്: ഉത്പന്നം കൊണ്ടുപോകാനുള്ള ക്യാരി ബാഗില്‍ സ്വന്തം സ്ഥാപനത്തിന്റെ പരസ്യം മുദ്രണം ചെയ്യുകയും അതിന് പണം ഈടാക്കുകയും ചെയ്യുന്നത് അനുചിത വ്യാപാരമാണെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കോഴിക്കോട് ഹൈലൈറ്റ് മാളിലെ ലൈഫ് സ്‌റ്റൈല്‍ ഇന്റര്‍നാഷണല്‍ എന്ന ഷോപ്പില്‍ നിന്നും 3,495 രൂപയുടെ ഷൂവും 169 രൂപയുടെ സോക്‌സും വാങ്ങിയ പെരുവെള്ളൂര്‍ സ്വദേശി മുഹമ്മദ് റാഫിക്ക് നല്‍കിയ ബില്ലില്‍ ഏഴ് രൂപ ക്യാരിബാഗിന് ഈടാക്കിയതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനെ പരാതിയുമായി സമീപിച്ചത്.

പരാതിക്കാരന്റെ സമ്മതത്തോടെയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് മുക്ത മേഖലയെന്ന പദ്ധതിയുടെയും ഭാഗമായിട്ടാണ് പണം ഈടാക്കിയതെന്ന കടയുടമയുടെ വാദം കമ്മീഷന്‍ സ്വീകരിച്ചില്ല. ക്യാരി ബാഗിന് ഈടാക്കിയ ഏഴ് രൂപ തിരിച്ചു നല്‍കാനും 10,000 രൂപ പിഴയായും 5,000 രൂപ കോടതി ചെലവായും പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.

ഉത്തരവിന്റെ കോപ്പി കിട്ടി 30 ദിവസത്തിനകം പണം നല്‍കണം. പിഴ അടക്കാത്ത പക്ഷം വിധി സംഖ്യയിന്മേല്‍ 12 ശതമാനം പലിശയടക്കം നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചു.

 

Share news
error: Content is protected !!
Scroll to Top