ദോഹയില്‍ നിയമസഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് സൗജന്യ നിയമ ക്ലിനിക്കിനെ സമീപിക്കാം

ദോഹ: ഖത്തറിലെ നിയമസഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് ഖത്തര്‍ സര്‍വകാലാശാലയില സൗജന്യനിയമ ക്ലിനിക്കിനെ സമീപിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി തൊഴിലാളികള്‍ക്കാണ് സൗജന്യ നിയമസഹായ ക്ലിനിക്ക് നല്‍കുന്നത്.

കേസുകളില്‍ സ്വന്തമായി അഭിഭാഷകനെ വെക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് പ്രത്യേകിച്ചും പ്രവാസിത്തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമസഹായം സൗജന്യമായി നല്‍കുമെന്ന് നിയമ ക്ലിനിക് ഡീന്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് അല്‍ ഖുലെഫി പറഞ്ഞു. ഒരു കേസ് സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നീട് അതിന്റെ നിയമവശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തും.

സ്വന്തമായി അഭിഭാഷകനെ വെക്കാന്‍ സാമ്പത്തികശേഷിയില്ലാത്ത പ്രവാസികള്‍ ഖത്തര്‍ സര്‍വകലാശാലക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന നിയമ ക്ലിനിക്കുമായി നേരിട്ടോ lawclinic@qu.edu.qa എന്ന ഇ മെയിലിലൂടെയോ ബന്ധപ്പെടാം. കോടതികളിലെത്തിയ കേസുകള്‍ വാദിക്കാനോ അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ നിയമക്ലിനിക്ക് സഹായം നല്‍കും.

സാമ്പത്തികശേഷി കുറഞ്ഞ പൊതുജനങ്ങള്‍ക്കും കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്കും സൗജന്യസേവനമാണ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അക്കാദമിക് സ്ഥാപനമായി പ്രവര്‍ത്തനം തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ച് പഠിക്കാന്‍ നിയമവിദ്യാര്‍ഥികളും ക്ലിനിക്കില്‍ പ്രവര്‍ത്തിക്കും.

2012-ല്‍ സര്‍വകലാശാലയിലെ നിയമ കോളേജാണ് നിയമക്ലിനിക്കിന് തുടക്കമിട്ടത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അഭിഭാഷകര്‍ സൗജന്യമായി നിയമസഹായം നല്‍കി തുടങ്ങിയത്. പ്രധാനമായും നിര്‍ധനരായ സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മനുഷ്യക്കടത്തിന്റെ ഇരകള്‍, കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ എന്നിവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുകയാണ് ക്ലിനിക്ക് ലക്ഷ്യമിടുന്നത്.

Share news
error: Content is protected !!
Scroll to Top