ചീമേനി ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

കാസര്‍ഗോഡ് ചീമേനി പുലിയന്നൂര്‍ ജാനകിടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. തടവിന് പുറമെ പ്രതികള്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു.

ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ രണ്ടാം പ്രതി റിനീഷിനെ കോടതി വെറുതെ വിട്ടിരുന്നു. കൊലപാതകം, കവര്‍ച്ച, ഭവനഭേതനം, ഗൂഡാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികള്‍.

സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുരതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചു.

2017 ഡിസംബര്‍ പതിമൂന്നിന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാ സംഘം ജാനകി ടീച്ചറെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇരുന്നൂറ്റി പന്ത്രണ്ട് രേഖകളും, അമ്പത്തിനാല് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 2019 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും ജഡ്ജിമാര്‍ സ്ഥലം മാറിയതിനാലും, കൊവിഡും കാരണം വിധി പറയാന്‍ വൈകുകയായിരുന്നു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top