വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കള്‍. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.

കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലര്‍ച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവര്‍ക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തിയാണ് റിഫ ദുബായിലേക്ക് പോയത്.

അതേസമയം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആല്‍ബം നടികൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top