കാസര്‍കോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനം

കാസര്‍കോട്: കാസര്‍കോട്ട് ഒരേസ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍, അമ്പലത്തറ സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവങ്ങളെങ്കിലും ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ കൗണ്‍സലിംഗ് ക്ലാസിന് ഇടെയാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍. ഇതോടെ ചൈല്‍ഡ്‌ലൈന്‍ ഇടപെട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലുപേര്‍ക്കായാണ് പോലീസ് അന്വേഷണം.

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനം നേരിട്ടതായി വെളിപ്പെടുത്തല്‍. സംഭവം പുറത്ത് വന്നത് സ്‌കൂളില്‍ നടന്ന പോക്സോ ബോധവല്‍ക്കരണ ക്ലാസിനിടെയാണ്. ആര്‍ക്കെങ്കിലും നേരെ പീഡന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ക്ലാസ് നല്‍കിയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതോടെയാണ് ഏഴ് വിദ്യാര്‍ഥിനികള്‍ പീഡനമേറ്റെന്ന വിവരം തുറന്ന് പറഞ്ഞത്.

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെയാണ് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. നാലു വര്‍ഷം മുമ്പ് ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരും പീഡനത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.

തൊടാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ സ്പര്‍ശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടികളുടെ മൊഴി. ലൈംഗീക പീഡനം നടന്നതായി മൊഴി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വി പി വിപിന്‍, എ എസ് ഐ രാജീവന്‍ എന്നിവര്‍ പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാര്‍ഥിനികളെ ഏഴ് വ്യത്യസ്ത സമയങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ബേക്കല്‍ പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top