തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ. കേസ് കോടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍, എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യമാണ് സജി ചെറിയാനും ഉന്നയിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന്‍ ചോദിച്ചു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എന്‍.വാസവന് ഒപ്പമാണ് സജി ചെറിയാന്‍ എത്തിയത്.
പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ തന്നെ രംഗത്തെത്തി. സംഭവിച്ചത് നാക്ക്പിഴയെന്ന് യോഗത്തില്‍ സജി ചെറിയാന്‍ വിശദീകരിച്ചു. വിമര്‍ശിക്കാന്‍ ശ്രമിച്ചത് ഭരണകൂടത്തെയാണ്. ഭരണഘടനയെന്നത് നാക്കുപിഴ ആണെന്നും സജി ചെറിയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുമ്പാകെ വ്യക്തമാക്കി. യോഗം തുടങ്ങുമ്പോള്‍ സെക്രട്ടേറിയറ്റിലെ ഓഫീസിലായിരുന്നു അദ്ദേഹം.
നിയമസഭയില്‍ വിശദീകരണം നടത്തിയ സജി ചെറിയാന്‍ പറഞ്ഞത് തന്റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതില്‍ ഖേദവും ദുഃഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷവും നിയമ വിദഗ്ധരും അടക്കം സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. മന്ത്രി രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്ധര്‍ നിലപാടെടുത്തത്. ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടു.



