കോവിഡ് വാക്‌സിനേഷന്‍ കേരളത്തിന് നിര്‍ണായക നേട്ടം, 80.175 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷന്‍ രംഗത്ത് മറ്റൊരു കാല്‍വയ്പ്പുകൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം കഴിഞ്ഞു. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.42 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും(2,30,80,548) 32.30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (92,71,115) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,23,51,663 ഡോസ് വാക്സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 4,76,603 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1528 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1904 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

സംസ്ഥാനത്തിന് 6,94,210 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു.

മറ്റ് പലതിലും പോലെ വാക്സിനേഷനിലും കേരളം മാതൃകയാണ്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാനായി, വാക്സിന്‍ സമത്വത്തിനായി വേവ് (WAVE: Work Along for Vaccine Equity) ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ എന്നിവയും നടപ്പിലാക്കി.

 

Share news
error: Content is protected !!
Scroll to Top