കള്ളനോട്ട് കേസ്; കൃഷി ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. ഇതുവഴി കളളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. അതോടൊപ്പം ചാരുംമൂട്, കായകുളം എന്നിവിടങ്ങളില്‍ നിന്ന് കള്ളനോട്ടുകള്‍ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ജിഷയ്ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഇത് പരിശോധിക്കാനായി നോട്ടുകള്‍ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

ജിഷ പിടിയിലായപ്പോള്‍ ഒളിവില്‍ പോയ ആളെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പല തെറ്റായ വിവരങ്ങളും നല്‍കിയ കൂട്ടത്തില്‍ ജിഷ തന്നെയാണ് ഇയാളെപ്പറ്റി സൂചന നല്‍കിയത്. ഇതിനിടെ കോടതിയുടെ നിര്‍ദേശ പ്രകാരം ജിഷയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുളള യുവതിയുടെ ശ്രമമാണോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്.

ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളില്‍ മാനേജര്‍ക്ക് സംശയം തോന്നിയതാണ് ജിഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. പൊലീസ് അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തുകയായിരുന്നു. ജോലിക്കാരന് ഈ പണം നല്‍കിയത് ജിഷ മോളാണ്. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് എം ജിഷ മോളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു, ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളും ജിഷയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top