കൊറോണ; മലപ്പുറം ജില്ലയില്‍ രോഗബാധയില്ലെന്നു സ്ഥിരീകരിച്ച ഏഴുപേര്‍ കൂടി ആശുപത്രി വിട്ടു

മലപ്പുറം: കൊറോണ വൈറസ് ആശങ്കകള്‍ക്കിടെ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുരോഗമിക്കുന്നു. ജില്ലയില്‍നിന്നു രണ്ടു ഘട്ടങ്ങളിലായുള്ള വിഗദ്ധ പരിശോധനക്കയച്ച 22 സാമ്പിളുകളില്‍ 20 എണ്ണത്തിന്റെ ഫലങ്ങള്‍ ലഭ്യമായി. ഇതിലാര്‍ക്കും വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ചു.

ഇന്നലെ (ഫെബ്രുവരി ഒമ്പത്) പുതുതായി ആര്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയില്ല. 325 പേരാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ എട്ടുപേര്‍ ഐസൊലേഷന്‍ വാര്‍ഡിലും 317 പേര്‍ വീടുകളിലുമാണ്. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച ഏഴുപേരെ ഇന്നലെ (ഫെബ്രുവരി ഒമ്പത്) ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 28 ആയി.

കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എങ്കിലും അതീവ ജാഗ്രത തുടരുകയാണ്. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുമായി നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമായി പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ക്ക് ആരോഗ്യ മാനസിക പിന്തുണ ഉറപ്പാക്കി കണ്‍ട്രോള്‍ സെല്ലും ആരോഗ്യ പ്രവര്‍ത്തകരും അവധി ദിവസമായ ഞായറാഴ്ചയും സജീവമായിരുന്നു. 336 പേരാണ് ഇതുവരെ കൗണ്‍സലിങ് സൗകര്യം പ്രയോജനപ്പെടുത്തിയത്. നിരീക്ഷണത്തിലുള്ളവരേയും അവരുടെ
കുടുംബാംഗങ്ങളേയും ആറംഗ സംഘമാണ് ഫോണ്‍ വഴിയും നേരിട്ടും നിരന്തരം ബന്ധപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top