ഓണവിപണിയില്‍ റെക്കോഡ് വില്‍പ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്

കോഴിക്കോട്: ഓണവിപണിയില്‍ 125 കോടിയുടെ റെക്കോഡ് വില്‍പ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. സഹകരണ സംഘങ്ങള്‍ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. 60 കോടി രൂപയുടെ സബ്സിഡി, 65 കോടി രൂപയുടെ സബ്‌സിഡിയിതര സാധനങ്ങളാണ് ഒരാഴ്ചയ്ക്കകം വിറ്റുതീര്‍ന്നത്.

സര്‍ക്കാര്‍ സഹായത്തോടെ സഹകരണവകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് മുഖേന നടപ്പാക്കിയ ചന്തകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കിയത് മൂലം വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി. അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കി. ജയ, കുറുവ, മട്ട എന്നിവയ്ക്ക് പൊതുവിപണിയില്‍ കിലോയ്ക്ക് 45 മുതല്‍ 55 വരെ രൂപയുള്ളപ്പോള്‍ ജയ അരി 29നും മട്ട, കുറുവ അരി 30നും നല്‍കി. 20 ലക്ഷം കുടുംബങ്ങള്‍ക്കായി 60,500 ക്വിന്റല്‍ അരിയാണ് ആശ്വാസവിലയ്ക്ക് നല്‍കിയത്. 8100 ക്വിന്റല്‍ പഞ്ചസാര, 6500 ക്വിന്റല്‍ ചെറുപയര്‍, 6500 ക്വിന്റല്‍ ഉഴുന്ന്, 6500 ക്വിന്റല്‍ കടല, 6500 ക്വിന്റല്‍ വന്‍പയര്‍, 6500 ക്വിന്റല്‍ തുവര, 3500 ക്വിന്റല്‍ മുളക്, 3500 ക്വിന്റല്‍ മല്ലി, 8,00,000 പാക്കറ്റ് വെളിച്ചെണ്ണ എന്നിവയും ഓണക്കാലത്ത് വിറ്റു.

സബ്സിഡിയിതര സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കിയതോടൊപ്പം മില്‍മ, റെയ്ഡ്കോ, ദിനേശ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും വിപണി ലഭ്യമാക്കാന്‍ ഓണച്ചന്ത വഴിയൊരുക്കി. പൊതുവിപണിയില്‍ 1500 രൂപ വിലയുള്ള 13 ഇനങ്ങള്‍ 930 രൂപയ്ക്കാണ് ലഭ്യമാക്കിയത്. കൂടാതെ ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ചും സഹകരണസംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ശേഖരിച്ചും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറിച്ചന്തകള്‍ നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top