കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; ഇല്ലാതായത് 18 വര്‍ഷത്തെ തപസ്യ; നഗ്മ

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ. ചലച്ചിത്രതാരവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാക്കളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി..
കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നിട്ടിപ്പോള്‍ തനിക്കെന്തുകൊണ്ടാണ് അര്‍ഹതയില്ലാത്തതെന്നും നഗ്മ പ്രതികരിച്ചു. മഹാരാഷ്ട്രയിലെ എംപി സ്ഥാനത്തേക്ക് ഉത്തര്‍പ്രദേശിലെ ഇമ്രാന്‍ പ്രാപ്തഗിരിയെ തെരഞ്ഞെടുത്തതോടെ 18 വര്‍ഷത്തെ തന്റെ തപസ്യയാണ് ഇല്ലാതായതെന്ന് നഗ്മ പറഞ്ഞു. രാജ്യസഭ സീറ്റ് കിട്ടാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു.

‘2003-04 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ, ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?’- നഗ്മ ട്വീറ്റില്‍ ചോദിക്കുന്നു.

ജൂണ്‍ 10 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
പല സംസ്ഥാനങ്ങളിലും ആ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചത്. പത്ത് പേരുടെ പട്ടികയില്‍ നിന്നും നഗ്മയെ ഒഴിവാക്കിയിരുന്നു. ജമ്മുകശ്മീര്‍, ലഡാക്ക്, പുതുച്ചേരി എന്നിവിടങ്ങളില്‍ ചുമതലയുള്ള മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയാണ് നഗ്മ. മുംബൈയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അവര്‍. 2004-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിശദാശങ്ങള്‍ കോണ്‍ഗ്രസ് വക്താവ് ട്വിറ്ററില്‍ പങ്കുവെച്ചതിന പിന്നാലെയായിരുന്നു നഗ്മയുടെ പ്രതികരണം.

 

Share news
error: Content is protected !!
Scroll to Top