അരിവാള്‍ രോഗം ബാധിച്ചു മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ അനാദരവെന്ന് പരാതി. ചികിത്സയ്ക്ക് ഉപയോഗിച്ച കാനൂല നീക്കം ചെയ്യാതെ പതിനേഴുകാരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നാണ് ആരോപണം. ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വയനാട് പനമരം പുതൂര്‍കുന്ന് കോളനിയിലെ അഭിജിത്താണ് അരിവാള്‍ രോഗം മൂലം മരിച്ചത്. അരിവാള്‍ രോഗത്തിനുള്ള ചികിത്സയ്ക്കായി രണ്ട് ദിവസം മുന്‍പാണ് പനമരം പുതൂര്‍കുന്ന് കോളനിയിലെ അഭിജിത്തിനെ കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു.
മരുന്ന് നല്‍കാനായി രോഗിയുടെ കയ്യില്‍ ഘടിപ്പിച്ചിരുന്ന കാനൂല നീക്കം ചെയ്യാതെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മൃതദേഹം വീട്ടില്‍ എത്തിച്ചതിന് ശേഷമാണ് കാനൂല ശ്രദ്ധയില്‍പ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാള്‍ ആയതുകൊണ്ടാണ് ആശുപത്രി അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
പിന്നീട് ആശാവര്‍ക്കര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയാണ് കാനൂല മൃതദേഹത്തില്‍ നിന്ന് നീക്കം ചെയ്തത്. സംഭവത്തില്‍ ആശുപത്രിയുടെ വീഴ്ചയില്‍ എസ്.സി എസ്.ടി കമ്മീഷന് അടക്കം പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



