‘കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ല’, മാധ്യമങ്ങള്‍ക്ക് അന്‍വര്‍ ഹീറോ; വിജയരാഘവന്‍

മലപ്പുറം: കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ലെന്നും ഒരു വര്‍ഗീയവാദിക്കും ഇവിടെ സംഘര്‍ഷമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ല. മലപ്പുറത്തിന് വേറെ അര്‍ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാര്‍ദത്തിന്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാന്‍ ഏറ്റവും അധികം പരിശ്രമിച്ച പാര്‍ട്ടിയാണ് ഇടതുപക്ഷം. സിപിഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നു എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഗവര്‍ണര്‍ എന്തൊക്കെ ബുദ്ധിമട്ടാണ് ഉണ്ടാക്കുന്നത്. കള്ളക്കടത്തുകാരുടെ കൈയടി ലഭിക്കുന്ന പ്രവര്‍ത്തനം സിപിഎം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും കേരളത്തില്‍ തുടര്‍ഭരണമുണ്ടായി. സര്‍ക്കാരിനെതിരെ കള്ളം പറയാന്‍ മാത്രം ശമ്പളം കൊടുത്ത് മാധ്യമ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top