രാജ്ഭവനില്‍ ക്രിസ്മസ് വിരുന്നൊരുക്കി; ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ രാജ്ഭവനില്‍ വിരുന്നൊരുക്കി. ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതാക്കള്‍, ഇദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ടാണ് വിരുന്നൊരുക്കിയത്. ചടങ്ങിന്റെ ഭാഗമായി ഗവര്‍ണര്‍ കേക്ക് മുറിക്കുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലില്‍ അതൃപ്തി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. കഴിഞ്ഞവര്‍ഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനിലെ ആഘോഷത്തിനായി അനുവദിച്ചിരുന്നത്.

രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നിന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചീഫ് സെക്രട്ടറി മാത്രമാണ്. ഹാരിസ് ബീരാന്‍ എം. പി., ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കെ. വി. തോമസ്, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വി. ഹരി നായര്‍, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍, പാളയം ഇമാം ഷുഹൈബ് മൗലവി, ലത്തീന്‍ കത്തോലിക്ക അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍, ക്യൂസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ എം. ജുനൈദ് ബുഷറി, എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ സി. ടി. അരവിന്ദ്കുമാര്‍, എ.പി. ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ കെ. ശിവപ്രസാദ്, എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top