വ്യജ ചിട്ടികള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കും: കളക്ടര്‍

കോഴിക്കോട്: ജില്ലയില്‍ അനധികൃതമായി നടത്തിവരുന്ന വ്യാജചിട്ടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ചിട്ടി നിയമ പ്രകാരം മുന്‍കൂര്‍ അനുമതി നേടാതെയോ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാതെയോ ചിട്ടികള്‍ നടത്താന്‍ ഒരു സ്ഥാപനത്തിനും അധികാരമില്ല. ചിറ്റ് ബിസിനസ്സ് നടത്തുന്ന സ്ഥാപനത്തിന്റെ പേരിന്റെ ഭാഗമായി ചിറ്റ്, ചിറ്റ് ഫണ്ട്, കുറി, ചിട്ടി എന്നീ വാക്കുകളേതെങ്കിലും ഉണ്ടായിരിക്കണം. കമ്പനികള്‍ ചിട്ടി നടത്തുമ്പോള്‍ ഒരു ലക്ഷം രൂപയില്‍ കുറയാത്ത മൂലധനം ഉണ്ടാകണം. മറ്റ് ബിസിനസുകള്‍ നടത്താന്‍ പാടില്ല.

ഓരോ വര്‍ഷത്തേയും ലാഭത്തില്‍ നിന്നും 10 ശതമാനത്തില്‍ കുറയാതെ സംഖ്യ റിസര്‍വ്വ് ഫണ്ടായി മാറ്റണം. ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 13 വ്യജ ചിട്ടികള്‍ കണ്ടെത്തിയതായി ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ രജിസ്ട്രാര്‍ ആര്‍. മധു, സിറ്റി പൊലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top