പി വി അന്‍വറിന്റെ ആരോപണങ്ങളെ തള്ളുന്നു;മുഖ്യമന്ത്രി

കൊച്ചി: ഭരണകക്ഷി എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വറിന്റെ ആരോപണങ്ങളെ തള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വറിനെ നേരത്തെ സംശയമുണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇന്നലെ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണെന്നും ആരോപണങ്ങളില്‍ പിന്നീട് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പി വി അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ എന്താണ് അതിന്റെ പിന്നിലെന്ന സംശയം ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ സംശയങ്ങളിലേക്കല്ല പോയത്. ഒരു എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ കേരളത്തില്‍ അന്വേഷിക്കാവുന്നതില്‍ ഏറ്റവും മികച്ച സംവിധാനം ഏര്‍പ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. അതില്‍ തൃപ്തനല്ലെന്ന് ഇന്നലെ അദ്ദേഹം പറഞ്ഞിരുന്നു.

‘നേരത്തെ സംശയിച്ചതുപോലെ തന്നെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. അദ്ദേഹം പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരായ കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. മാത്രമല്ല എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം ഇന്നലെ പറയുന്നത് നാം കേട്ടു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്നുപറഞ്ഞു, എല്‍ഡിഎഫില്‍ നിന്നും വിട്ടുനില്‍ക്കുന്നു, നിയമസഭാ പാര്‍ട്ടിയില്‍ പങ്കെടുക്കില്ല.. എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. ആ കാര്യങ്ങളിലേക്ക് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വിശദമായി പിന്നീട് പ്രതികരിക്കും. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുകയാണ്. ഇത് പൂര്‍ണമായും സര്‍ക്കാരിനെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. ഇത് നേരത്തെ അന്വേഷിക്കാന്‍ എല്‍പിച്ച സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. നിഷ്പക്ഷ അന്വേഷണം തുടരും’,എന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top