വള്ളിക്കുന്ന് :മരണാനന്തരവും മനഷ്യസ്‌നേഹത്തിന്റെ മാതൃകയായി മാറുകയായിരുന്നു വള്ളിക്കുന്ന് അരിയല്ലൂര്‍ മാധവാനന്ദവിലാസം സ്‌കൂളിലെ പൂര്‍വ്വഅധ്യാപകനായ ചന്ദ്രശേഖരന്‍മാഷ്. ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു 72 വയസ്സുകാരനായ കണ്ണംപുറത്ത് ചന്ദ്രശേഖരന്‍ മാസ്‌ററര്‍ നിര്യാതനായത്.
മരണശേഷം തന്റെ മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന ആവിശ്യം കുടുംബാഗംങ്ങള്‍ നടപ്പിലാക്കുകയതോടെ മാസ്‌റ്ററുടെ മൃതദേഹം യാതൊരു ആചാരനുഷ്ടാനങ്ങളുമില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരന്നു.. ബുധനാഴ്‌ച ഉച്ചയോടെയാണ് മൃതദേഹം കൈമാറിയത്. ഇടതുപക്ഷസഹയാത്രികനായിരുന്ന മാഷ് കുറച്ച് നാളായി വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ചികത്സയിലായിരുന്നു
നേരത്തെ നേത്രദാനസമ്മതപത്രം നല്‍കിയിരുന്ന മാഷുടെ കണ്ണ് ദാനം ചെയ്യാന്‍ തയ്യാറായിരുന്നെങ്ങിലും ബന്ധപ്പെട്ട ആശുപത്രി അധികൃതരുടെ അലംഭാവം കാരണം സമയം വൈകുകയും ഇതിന് സാധിക്കാതെ വരികുയുമായിരുന്നു.
മാധവാനന്ദം ഹൈസ്‌കൂളിലെ കായിക അധ്യാപകനായി സേവനമനുഷ്ടിച്ച ചന്ദ്രശേഖരന്‍മാസ്‌ററര്‍ നേരത്തെ അറിയപ്പെടുന്ന നാടകപ്രവര്‍ത്തകനായിരന്നു. പരപ്പനങ്ങാടി സ്വദേശിയായിരുന്ന അദ്ദേഹം അറുപതുകളില്‍ ഈ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ഉണ്ടാകാന്‍ സഹായിച്ച നാടകങ്ങളിലെ നിറഞ്ഞ സാനിധ്യമായിരുന്നു. ഈ നാടകങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിക്കുകയും വേദിയില്‍ പിന്നണി പാടുകയും ചെയ്‌തിരുന്നു.
പിന്നീട് ജോലിയില്‍ പ്രവേശിച്ചതോടെ സര്‍വ്വീസ് സംഘടന രംഗത്തും സജീവമായി.. കെപിടിയു ജില്ലകമ്മറ്റിയംഗമായിരുന്നു. അക്കാലത്ത് അധ്യാപകസമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ ശാരദ( റിട്ട.അധ്യാപിക), മക്കള്‍ ഹണിലാല്‍(ഗവ.എഞ്ചിനിയറിങ്ങ് കോളേജ് കോഴിക്കോട്), ഹസിലാല്‍(ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍,മൂന്നിയൂര്‍) മരുമക്കള്‍ ഷൈനി (ട്രഷറി, തിരൂരങ്ങാടി) ദീപ (ഗവ.ആയുര്‍വേദകോളേജ്, കോട്ടക്കല്‍) സഹോദരങ്ങള്‍ :രാമചന്ദ്രന്‍, പ്രഭാകരന്‍,സരോജിനി, ലക്ഷ്‌മിക്കുട്ടി



