ഉന്നതവിദ്യാഭ്യാസത്തിന് ഈടില്ലാത്ത വായ്പ നല്‍കുന്ന പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി : മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പിഎം-വിദ്യാലക്ഷ്മി പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാര്‍ഥിക്കും കോഴ്സുമായി ബന്ധപ്പെട്ട മുഴുവന്‍ ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍നിന്ന് ഉരുത്തിരിഞ്ഞ പ്രധാന സംരംഭമാണ് പിഎം വിദ്യാലക്ഷ്മി. പൊതു-സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് നയത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. ലളിതവും സുതാര്യവും വിദ്യാര്‍ഥിസൗഹൃദവുമായ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരസ്പര പ്രവര്‍ത്തനക്ഷമമായ പദ്ധതി പൂര്‍ണമായും ഡിജിറ്റലായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതില് നിന്ന് ഇന്ത്യയിലെ ഒരു യുവജനത്തെയും സാമ്പത്തിക പരിമിതികള് തടയാതിരിക്കാനാണ് ഈ പദ്ധതി അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഴര ലക്ഷം രൂപ വരെയുള്ള വായ്പത്തുകയ്ക്ക്, കുടിശ്ശികയുള്ളതിന്റെ 75% വായ്പ ഉറപ്പിനും വിദ്യാര്‍ഥിക്ക് അര്‍ഹതയുണ്ട്. എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവും നല്‍കും. പ്രതിവര്‍ഷം ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പലിശ ഇളവു നല്‍കും. ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതിക/പ്രൊഫഷണല്‍ കോഴ്‌സുകള്‍ തെരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ പലിശ ഇളവിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top