യുവ നടിയ പീഡിപ്പിച്ചുവെന്ന കേസ്; നടന്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുന്നു

യുവ നടിയ പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ എറണാകുളം സൗത്ത് പൊലീസാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ വിവിധ ഫ്ളാറ്റുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സ്ഥലങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പും തുടരും. ഇന്നലെ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”- വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

അതേ സമയം, വിജയ് ബാബുവിനെ അമ്മ യോഗത്തില്‍ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമെന്ന് നടന്‍ ഹരീഷ് പേരടി. താരസംഘടനയില്‍ നിന്ന് രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞെന്നും ഹരീഷ് പേരടി പറഞ്ഞു. അമ്മ എന്ന സംഘടന ഒരു ക്ലബ്ബ് ആണെന്ന് ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top