
സര്‍വകലാശാലക്ക് ചുറ്റുമതില്‍; ലക്ഷ്യം ക്യാമ്പസ് സുരക്ഷ, വിവാദം വസ്തുതാ വിരുദ്ധം – വി.സി.
കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിന് ചുറ്റുമതില്‍ നിര്‍മിക്കേണ്ടത് വിദ്യാര്‍ഥികളുടെ സുരക്ഷക്ക് അത്യന്ത്യാപേക്ഷിതമാണെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി ഇടപാടുകള്‍ നടത്തുന്നവര്‍, മോഷ്ടാക്കള്‍, തെരുവുനായ്ക്കള്‍, മറ്റു സുരക്ഷാഭീഷണികള്‍ എന്നിവയില്‍ നിന്നെല്ലാം ക്യാമ്പസിനെ രക്ഷിക്കാന്‍ ചുറ്റുമതില്‍ നിര്‍മിച്ച് സി.സി. ക്യാമറകള്‍ സ്ഥാപിക്കേണ്ടതുണ്ട്. സര്‍വകലാശാലാ സ്റ്റാറ്യൂട്ട്നുസരിച്ച് നിയമിച്ച ഉന്നതാധികാരസമിതിയാണ് ചുറ്റുമതില്‍ നിര്‍മാണത്തിന് തീരുമാനിച്ചത്. സിന്‍ഡിക്കേറ്റ് അനുമതി ഇല്ലാതെയാണ് നിര്‍മാണമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. സിൻഡിക്കേറ്റിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നിയമിച്ച ഹൈപവർ കമ്മിറ്റിക്ക് സിൻഡിക്കേറ്റിൻ്റെ അധികാരങ്ങൾ കൈമാറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പ്രധാന ക്യാമ്പസിനോട് ചേര്‍ന്ന് ദേശീയപാതയോരത്താകും നിര്‍മാണം. 5.3 കോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍വകലാശാലാ എഞ്ചിനിയീറിങ് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. പരസ്യപ്രചാരണത്തിനായി മതില്‍ക്കെട്ട് ഉപയോഗപ്പെടുത്തി വരുമാനമുണ്ടാക്കുന്നത് പരിഗണനയിലാണ്. ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയ വകയില്‍ 90 കോടിയിലധികം രൂപ സര്‍വകലാശാലക്ക് ലഭിക്കാനുണ്ട്. മതില്‍ നിര്‍മാണത്തിന് പണം ലഭിക്കാന്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ തത്കാലം നിര്‍മാണച്ചെലവ് സര്‍വകലാശാല വഹിക്കും. സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് കോര്‍പ്പേറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും തത്പരരായ വ്യക്തികളുടെ സംഭാവനകളും ലഭ്യമാക്കുന്നതിനും ശ്രമിക്കുന്നു. ക്യാമ്പസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങളുള്ള സ്റ്റുഡന്റ്‌സ് ഫെസിലിറ്റി സെന്റര്‍ ഒരുക്കും. ബാങ്ക്, റസ്റ്റാറന്റ്, കോഫീഷോപ്പ്, ഇന്റര്‍വ്യൂ സ്‌പേസ് തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. സര്‍വകലാശാലയുടെ സസ്യോദ്യാനം, ലൈബ്രറി, ഒബ്‌സര്‍വേറ്റററി ഗവേഷണലാബുകള്‍ എന്നിവയെല്ലാം കണ്ടറിയുന്നതിനെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സ്റ്റുഡന്റ്‌സ് സയന്‍സ് സെന്ററും സ്ഥാപിക്കും. ടാഗോര്‍നികേതന്റെ ഒന്നാം നിലയില്‍ വൈകാതെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങും. കോളേജുകളിലെയും ക്യാമ്പസിലെയും വിദ്യാര്‍ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാകും കേന്ദ്രം. പരിശീലനം, പ്ലേസ്‌മെന്റ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവ ഇവിടെ ലഭ്യമാക്കും. നാലുവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ വൈകാതെ നടപടിയെടുക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വൈസ്ചാന്‍സലര്‍ പറഞ്ഞു.
അന്തർസർവകലാശാലാ പുരുഷ സോഫ്റ്റ്ബാൾ കാലിക്കറ്റിന് വെങ്കലം
അമരാവതി സാന്റ് ഗാഡ്ഗെ ബാബാ യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ പുരുഷ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല മൂന്നാം സ്ഥാനം നേടി. ശക്തരായ ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയെയും മഹാരാജാ സൂരജ്മാൽ ബ്രിജ് (ഭരത്പൂർ) യൂണിവേഴ്‌സിറ്റിയെയും മറികടന്നാണ് ഈ നേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് കാലിക്കറ്റ് ഈ നേട്ടം കൈവരിക്കുന്നത്. ടീം അംഗങ്ങൾ : കെ. മുഹമ്മദ് യാസിർ (ക്യാപ്റ്റൻ), കെ. സൂരജ്, പി. അഭിഷേക്, എം. മുഹമ്മദ് സഫ്‌വാൻ, ടി.കെ. ശ്രീഹരി, കെ. സൈദ് മുബാറക് (ടി.എം.ജി കോളേജ് തിരുർ), സി.എസ്. യദാവ്, കെ.എൻ. റിയാസ്, എ. അബ്ദുൽ റാസിക്, കെ.പി. മുഹമ്മദ് യാസിർ (ഫാറൂഖ് കോളേജ്), എസ്. ശരൺ, പി.എം. മുഹമ്മദ് അഫ്സൽഷ, ബി.ആർ. അക്ഷയ് രാജ് (ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്), ഇ.ആർ. ജിതിൻ (ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ), ജോബിൾ ജോസഫ് (കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്), എം. കൃഷയ് (അമൽ കോളേജ് നിലമ്പുർ), ടീം പരിശീലകൻ : കെ. ഹംസ (സി.എ.എസ്. ഐ.എച്ച്.ആർ.ഡി. കോളേജ് വട്ടംകുളം), ടീം മാനേജർ : ഡോ. ടി. മുഹമ്മദ് അലി (മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര).
ഓഡിറ്റ് കോഴ്സ് പരീക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ 2020 പ്രവേശനം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. / വിദൂര വിഭാഗം 2021, 2022, 2023 പ്രവേശനം ബി.എ., ബി.കോം. ബി.ബി.എ. ( CBCSS ) ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 100 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : https://www.uoc.ac.in/ , https://sde.uoc.ac.in/ . ഫോൺ : 0494 2407356.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ.സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, എം.എ. സംസ്‌കൃതം സാഹിത്യ സ്പെഷ്യൽ ( 2019 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിലെ ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബി.ആർക്. (2022 പ്രവേശനം) മെയ് 2026 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 09 മുതൽ ലഭ്യമാകും.
പരീക്ഷ
ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2020 പ്രവേശനം) ഏപ്രിൽ 2025 സേവ് എ ഇയർ ( സെ ) പരീക്ഷ ഫെബ്രുവരി 24-ന് തുടങ്ങും.
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി രണ്ടാം വർഷ ( 2021 മുതൽ 2024 വരെ പ്രവേശനം ) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





