Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ

HIGHLIGHTS : Calicut University News

യു.ജി.സി.യുടെ നാക് എ-പ്ലസ് ഗ്രേഡോഡു കൂടി അക്കാദമിക് രംഗത്ത് കുതിപ്പ് നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്.

പുതിയ അടിസ്ഥാന സൗകര്യവികസനങ്ങളുടെയും അക്കാദമിക് സംരംഭങ്ങളുടെയും ഉദ്ഘാടനം മാര്‍ച്ച് 4-ന് സര്‍വകലാശാലാ കാമ്പസിലെ ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ‘പ്രഗതി@യു.ഒ.സി.’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് മുഖ്യാതിഥി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എം.പി. അബ്ദുസമദ് സമദാനി എം.പി., എം.എല്‍.എ.മാരായ പി. അബ്ദുള്‍ ഹമീദ്, പി. നന്ദകുമാര്‍, എ.പി. അനില്‍കുമാര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

sameeksha-malabarinews

പരീക്ഷാ ഭവന്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന സീം (സെന്റര്‍ ഫോര്‍ എക്‌സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ്) മഹത്മാ അയ്യങ്കാളി ചെയര്‍, ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബില്‍ഡിംഗ്, സുവര്‍ണ ജൂബിലി പരീക്ഷാ ഭവന്‍ ബില്‍ഡിംഗ്, സിഫ് ബില്‍ഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ഗോള്‍ഡന്‍ ജൂബിലി അക്കാദമിക് ഇവാല്വേഷന്‍ ബില്‍ഡിംഗ്, മെന്‍സ് ഹോസ്റ്റല്‍ അനക്‌സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും കായികവിഭാഗം ഓഫീസ് കെട്ടിടം, കായിക ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാനും നിര്‍വഹിക്കും.

മലബാര്‍ മേഖലയുടെ പുരോഗതിക്കായി നിലകൊള്ളുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കാന്‍ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

പത്രസമ്മേളനത്തില്‍ വൈസ് ചാന്‍സിലര്‍ക്കു പുറമേ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേശ് ബാബു, എം. ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

മാര്‍ച്ച് 4-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികള്‍

CEAM
സെന്റര്‍ ഫോര്‍ എക്സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്മന്റ്

വിദ്യാര്‍ഥികള്‍, കോളേജുകള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പരീക്ഷാ സംബന്ധമായി എല്ലാ ഡിജിറ്റല്‍ സേവനങ്ങളും നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 10.9 കോടി രൂപ ചെലവില്‍ 2224.43 ച.മീ. വിസ്തൃതിയില്‍ ഉരുക്കുച്ചട്ടക്കൂടിലാണ് കെട്ടിടത്തിന്റെ നിര്‍മിതി. ഒരു വിദ്യാര്‍ഥിയുടെ പരീക്ഷാ രജിസ്‌ട്രേഷന്‍ മുതല്‍ ബിരുദസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ഡിജിറ്റലായി നല്‍കാനുള്ള സംവിധാനം സീമില്‍ സജ്ജമാകും. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാനും പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി എളുപ്പത്തിലും വേഗത്തിലും തിരിച്ചെടുക്കാനും സഹായിക്കുന്ന ഡിജിറ്റല്‍ സ്റ്റോറേജ് സംവിധാനമാണ് ഏറ്റവും വലിയ പ്രത്യേകത. ഡിജിറ്റല്‍ റാക്കിന്റെ ഒരു യൂണിറ്റില്‍ 1.2 ലക്ഷം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാനാകും. ആദ്യഘട്ടത്തില്‍ ഇത്തരം 17 യൂണിറ്റുകള്‍ സ്ഥാപിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാകും.

GOLDEN JUBILEE BLOCK FOR ACADEMIC EVALUATION

ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള എല്ലാ സൗകര്യങ്ങളുമടങ്ങുന്ന ഈ കെട്ടിടത്തില്‍ അധ്യാപകര്‍ക്ക് താമസത്തിനും യോഗങ്ങള്‍ ചേരുന്നതിനും സൗകര്യമുണ്ടാകും.  കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്റര്‍ ഓഫീസും ഈ കെട്ടിടത്തിലേക്ക് മാറും.  സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, നെറ്റ് വര്‍ക്കിംഗ്, സര്‍വര്‍ റൂം എന്നിവക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. പുതിയ റോഡിന് ചേര്‍ന്നാണ് 6.6 കോടി രൂപ ചെലവില്‍ 2336 ച.മീ. വിസ്തീര്‍ണമുള്ള മൂന്ന് നില കെട്ടിടം പണിതിരിക്കുന്നത്.

കായികവിഭാഗം ഓഫീസ് സമുച്ചയം

ഇരുപതോളം ഒളിമ്പ്യന്മാരെയും നിരവധി ദേശീയ കായികതാരങ്ങളെയും ഇന്ത്യക്ക് സംഭാവന ചെയ്ത കാലിക്കറ്റ് സര്‍വകലാശാലയുടെ കായികവിഭാഗത്തിന് ആധുനിക മാതൃകയില്‍ പുതിയ കെട്ടിടം പൂര്‍ത്തിയായിരിക്കുന്നു. 5.35 കോടി രൂപയാണ് ചെലവ്. സെനറ്റ് ഹൗസിന് സമീപം സര്‍വകലാശാലാ സ്റ്റേഡിയത്തിന് അഭിമുഖമായി രണ്ട് നിലയും സെല്ലാര്‍ ബ്ലോക്കുമടങ്ങുന്നതാണ് കെട്ടിടം. കായികവകുപ്പിന്റെ ഓഫീസും ക്ലാസ് മുറികളും വി.ഐ.പി. ഗാലറി സൗകര്യവും ഇവിടെയുണ്ടാകും. അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മെച്ചപ്പെടുന്നതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയാകാനുള്ള കാലിക്കറ്റിന്റെ സാധ്യതകളും ഇരട്ടിക്കുകയാണ്.

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍

സര്‍വകലാശാലയിലെ കായികപഠന വിദ്യാര്‍ഥികള്‍ക്കായി പുതിയ ഹോസ്റ്റല്‍ പൂര്‍ത്തിയായിരിക്കുന്നു. മൂന്ന് കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായാണ് 1250 ച.മീ. വിസ്തൃതിയുള്ള കെട്ടിടം സ്റ്റേഡിയത്തിന് അഭിമുഖമായി നില്‍ക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലും ബാല്‍ക്കണിയിലുമിരുന്നാല്‍ മത്സരങ്ങള്‍ കാണാനാകുമന്നതാണ് പ്രത്യേകത. 18 മുറികളുണ്ട്. ഓരോന്നിലും കുറഞ്ഞത് നാലു പേര്‍ക്ക് വീതം താമസിക്കാനാകും. പൊതു ശുചിമുറികള്‍ക്കു പുറമെ എല്ലാ മുറികളോടും ചേര്‍ന്ന് പ്രത്യേകം ശുചിമുറികളുമുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പുകളും അന്തര്‍സര്‍വകലാശാലാ മത്സരങ്ങളും സംഘടിപ്പിക്കുമ്പോഴുണ്ടാകുന്ന താമസ സൗകര്യ പരിമിതിക്ക് പരിഹാരമാകും ഈ ഹോസ്റ്റല്‍.

മഹാത്മാ അയ്യങ്കാളി ചെയര്‍
ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പുതിയ രണ്ട് ചെയറുകള്‍ കൂടി ആരംഭിക്കുന്നു. കേരളീയ നവോത്ഥാന നായകരില്‍ പ്രമുഖനായ മഹാത്മാ അയ്യങ്കാളിയുടെ പേരിലും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ബാബാ സാഹിബ് അംബേദ്കറുടെ പേരിലുമാണ് ഈ അക്കാദമിക സംരഭങ്ങള്‍. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 27.5 ലക്ഷം രൂപ വീതം ഇരു ചെയറുകള്‍ക്കും വകയിരുത്തിയിട്ടുണ്ട്. ചരിത്രപഠനവിഭാഗത്തിലാണ് അയ്യങ്കാളി ചെയറിന്റെ പ്രവര്‍ത്തനം. കേരളത്തിലെ സാമൂഹ്യസംവിധാനത്തെക്കുറിച്ചുള്ള ഗൗരവമായ ഗവേഷണം, പിന്നാക്കവിഭാഗങ്ങള്‍ക്കായി മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കല്‍, നവ വൈജ്ഞാനിക ലോകത്തിലേക്കായി വിദഗ്ധ പരിശീലന പരിപാടികള്‍ നടപ്പാക്കല്‍, സിവില്‍ സര്‍വീസ്, യു.ജി.സി. നെറ്റ് പരിശീലനം തുടങ്ങിയവ അയ്യങ്കാളി ചെയര്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. മനുഷ്യാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡിപ്ലോമാ കോഴ്‌സുകളും പരിഗണനയിലുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തിലാണ് അംബേദ്കര്‍ ചെയര്‍ സജ്ജമാക്കിയത്. ആധുനിക ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ പരിഷ്‌കര്‍ത്താവെന്ന നിലയില്‍ ഡോ. ഭീംറാവു അംബേദ്കറുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടുന്ന സന്ദര്‍ഭത്തിലാണ് ചെയര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ദേശീയപ്രസ്ഥാനത്തിലും ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലും അംബേദ്കറുടെ സംഭാവനകളെക്കുറിച്ചുള്ള പഠനം, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അവഗണിക്കപ്പെടുന്നവര്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കല്‍ തുടങ്ങിയവയാണ് ചെയറിന്റെ ഉദ്ദേശ്യം.

മലബാര്‍ പഠനകേന്ദ്രം
CENTRE FOR MALABAR STUDIES

മലബാറിന്റെ തനതു സാംസ്‌കാരിക പൈതൃകവും ചരിത്രവും സാമൂഹിക ജീവിതവും സാമ്പത്തികവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഗവേഷണ പഠനം ലക്ഷ്യമിടുന്ന പദ്ധതി. ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ക്ക് എന്നിവര്‍ക്കെല്ലാം ആശ്രയമാകുന്ന ഗവേഷണ സഹായ കേന്ദ്രമായി മാറുകയാണ് ലക്ഷ്യം. അക്കാദമിക അതിര്‍വരമ്പുകളില്ലാത്ത ഇന്റര്‍ ഡിസിപ്ലിനറി പഠനത്തിന് മുന്‍തൂക്കം. 2023-24 വര്‍ഷത്തെ സര്‍വകലാശാലാ ബജറ്റില്‍ ഒരു കോടി രൂപ കേന്ദ്രത്തിന് വകയിരുത്തിയിട്ടുണ്ട്.

MENS HOSTEL ANNEX

ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിക്കുന്ന മെന്‍സ് ഹോസ്റ്റല്‍ അനക്സ് ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകള്‍ പണി പൂര്‍ത്തീകരിച്ചു. 2000 ച.മീ. കെട്ടിടത്തില്‍ 56 മുറികളിലായി 112 പേര്‍ക്കാണ് താമസ സൗകര്യം.  വിനോദത്തിനും വിശ്രമത്തിനുമായി രണ്ടിടങ്ങളില്‍ സ്ഥലമൊരുക്കിയിട്ടുണ്ട്. 4.85 കോടി രൂപയാണ് എസ്റ്റിമേറ്റ്.

സര്‍വകലാശാലാ സസ്യോദ്യാനം ജൈവവൈവിധ്യ
പൈതൃക പട്ടികയില്‍

കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ആക്ട് സെക്ഷന്‍ 37 പ്രകാരം നാഷണല്‍ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചു. ഇതിന്റെ പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. 1972-ലാണ് സസ്യോദ്യാനം നിലവില്‍ വന്നത്. 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നു. സംരക്ഷണ പ്രാധാന്യമര്‍ഹിക്കുന്ന ഇഞ്ചി വര്‍ഗങ്ങളും വാഴകളും മുളകലും പന്നല്‍ പായലുകളും ഔഷധ സസ്യങ്ങളും സ്വാഭാവിക വനവും ജലാശയങ്ങളുമുള്‍പ്പെടുന്നതാണ് ഉദ്യാനം.

ശിലാസ്ഥാപനങ്ങള്‍

NEW ACADEMIC BLOCK ശിലാസ്ഥാപനം

സര്‍വകലാശാലാ കാമ്പസില്‍ പുതുതായി തുടങ്ങിയ കോഴ്‌സുകളിലുള്ളവര്‍ക്ക് പ്രത്യേകിച്ച് ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ത്ഥികളെ  ഉദ്ദേശിച്ചുള്ള നിര്‍മിതിയാണ് പുതിയ അക്കാദമിക് ബ്ലോക്ക്. 50 കോടി രൂപയുടെ പദ്ധതിയില്‍ 13366 ച.മീ. വിസ്തീര്‍ണമുള്ള കെട്ടിടം. ഓഫീസ്, ലൈബ്രറി, സ്റ്റുഡിയോ, കഫേ, കണ്‍വെന്‍ഷന്‍ ഹാള്‍ തുടങ്ങിയവയുണ്ടാകും. അഞ്ച് നിലകള്‍ വരെ നിര്‍മിക്കാവുന്ന തരത്തിലാണ് പദ്ധതി.

കിഫ്ബി പദ്ധതികളുടെ ശിലാസ്ഥാപനം

സുവര്‍ണജൂബിലി എക്‌സാം ബ്ലോക്ക്

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ പരീക്ഷാഭവന്‍ കെട്ടിടത്തിന് തറക്കല്ലിടുന്നു. പുതിയ സുവര്‍ണജൂബിലി പാതയുടെ വടക്കുഭാഗത്തായാണ് കെട്ടിടം നിര്‍മിക്കുക. ആധുനിക വിവര സാങ്കേതികതയുടെ എല്ലാസൗകര്യങ്ങളും ഇവിടെ ഒരുക്കും. പ്രതിവര്‍ഷം പന്ത്രണ്ടായിരത്തോളം പരീക്ഷകള്‍ നടത്തുന്ന പരീക്ഷാഭവന്റെ ജോലികള്‍ ഈ കെട്ടിടം സജ്ജമാകുന്നതോടെ കൂടുതല്‍ വേഗത്തിലാകും. 6.6 കോടി രൂപ ചെലവില്‍ മൂന്ന് നില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഒരു നില കൂടി പണിയാനാകും.

സിഫ് കെട്ടിടം

സര്‍വകലാശാലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണ് സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി അഥവാ സിഫ്.  ഇതിനുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക. എല്ലാപഠനവകുപ്പുകളുടെയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനം ഇവിടെയുണ്ടാകും. കേരള സര്‍ക്കാറിന്റെ കിഫ്ബി പദ്ധതിയില്‍ 91 കോടി രൂപയാണ് സിഫിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 24 കോടി രൂപ പരിസ്ഥിതി സൗഹൃദമായും അതീവ സുരക്ഷിതവുമായും കെട്ടിടം പണിയുന്നതിനാണ്. ആദ്യഘട്ടമായി മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ പണി 18 മാസത്തിനകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 8681.41 ച.മീ. ആണ് വിസ്തൃതി.    പി.ആര്‍. 254/2023

സര്‍വകലാശാലാ അറിയിപ്പുകള്‍

ബേയര്‍ ഫെല്ലോഷിപ്പ് പ്രോഗ്രാം ‘മേധ’ക്ക് അര്‍ഹയായി
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥിനികള്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം പി എച്ച് ഡി ഗവേഷകരായ റിയ ജോണ്‍സന്‍, ഷാകിറ സി എന്നീ വിദ്യാര്‍ത്ഥികള്‍  ലൈഫ് സയന്‍സ് വിഭാഗത്തില്‍ ‘മേധാ’ ഫെലോഷിപ് പ്രോഗ്രാമിന് അര്‍ഹരായി. .കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസലെ ബോട്ടണി വിഭാഗം മേധാവി  പ്രൊഫസ്സര്‍ ജോസ് ടി പുത്തൂരിന്റെ കീഴിലെ പി.എച്ച്.ഡി. ഗവേഷക വിദ്യാര്‍ത്ഥിനിയാണ് തൃശൂര്‍ സ്വദേശിയായ റിയ ജോണ്‍സന്‍. അസോസിയേറ്റ് പ്രൊഫസര്‍  മഞ്ജു സി നായരുടെ കീഴില്‍ ഗവേഷണം ചെയ്യുകയാണ് രണ്ടത്താണി സ്വദേശിനിയായ ഷാകിറ. ഭുവനേശ്വര്‍ സിറ്റി നോളജ് ഇന്നവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനുമായി സഹകരിച്ച്, ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറുടെ ഓഫീസ് മുന്‍കൈയെടുത്ത് പ്രതിഭശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന  അതുല്യമായ ഫെലോഷിപ്പ് പ്രോഗ്രാം ആണ് ‘മേധ’. ഈ ഫെലോഷിപ്പിന് കീഴില്‍, കാര്‍ഷിക, ലൈഫ് സയന്‍സസ് മേഖലയിലെ 25 ഗവേഷകരെയും മറ്റു 100 എം എസ് സി വിദ്യാര്‍ത്ഥികളെയും ബേയര്‍ പിന്തുണയ്ക്കും. ഈ സംരംഭം മാസ്റ്റേഴ്സിനും പിഎച്ച്ഡിക്കും പ്രതിമാസം 20,000 രൂപയും 40,000 രൂപയും ധനസഹായം  യഥാക്രമം 2-3 വര്‍ഷത്തേക്ക്  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്.

ഫോട്ടോ – റിയ ജോണ്‍സണ്‍, സി. ഷാകിറ    പി.ആര്‍. 255/2023

എനി ടൈം പി.എച്ച്.ഡി. രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് ഗവേഷണ കേന്ദ്രങ്ങളിലെയും  എനി ടൈം പി.എച്ച്.ഡി. രജിസ്‌ട്രേഷന്‍ 2022 വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടിക്രമങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി.    പി.ആര്‍. 256/2023

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, പാര്‍ട്ട് ടൈം സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി ഏപ്രില്‍ 2022  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. എക്കണോമിക്‌സ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    പി.ആര്‍. 257/2023

ദേശീയ ശാസ്ത്രദിനാഘോഷം
ക്വിസ് മത്സര വിജയികള്‍

കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പ് ദേശീയ ശാസ്ത്രദിനാഘോത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായി. വകുപ്പ് മേധാവി ഡോ. കെ.കെ. ഇല്യാസ്, ഡോ. സി. ഗോപിനാഥന്‍, കെ. ജെസ്‌ന എന്നിവര്‍ സംസാരിച്ചു.

വിജയികള്‍ – കെ.വി. പ്രവീണ്‍, സലീല്‍ മുഹമ്മദ് (ഗണിതശാസ്ത്ര പഠനവിഭാഗം സര്‍വകലാശാലാ കാമ്പസ്), ഒ.വി. അനന്തു, ആകാശ് സാമുവല്‍ ഡേവിഡ് (മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് കോഴിക്കോട്), പി. അനൂപ് (ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട്), ടി.വി. സാജിദ്, എന്‍. തന്‍സീല, ടി. ലിന്‍ഷിന, കെ. ജിഷ്ണു (സുവോളജി പഠനവിഭാഗം), എം.ജെ. കീര്‍ത്തന, എന്‍.കെ. ഹന്ന ഷെറിന്‍ (ബയോടെക്‌നോളജി പഠനവിഭാഗം)   പി.ആര്‍. 258/2023

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!