ക്ലാസ്സിക്കല്‍ കലകള്‍ ഏകാഗ്രതക്ക് സഹായകം: പത്മശ്രീ ഡോ.കിരണ്‍സേഥ്

തേഞ്ഞിപ്പലം: ക്ലാസ്സിക്കല്‍ കലാരൂപങ്ങളും നൃത്തങ്ങളും സംഗീതവും മനുഷ്യമനസ്സുകള്‍ക്ക് ശാന്തിയും സമാധാനവും ഏകാഗ്രതയും നല്‍കുമെന്ന് സ്പിക്മാകേ സ്ഥാപകന്‍ പത്മശ്രീ ഡോ.
കിരണ്‍സേഥ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം സംഘടിപ്പിച്ച സാംസ്‌കാരിക സഹകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1977 ലാണ് സ്പിക്മാകെ (Spic Macay) എന്ന എന്‍ജിഒ രൂപീകരിക്കപ്പെട്ടത്. അന്യം നിന്നുകൊണ്ടിരിക്കുന്ന ക്ലാസ്സിക്കല്‍ കലാരൂപങ്ങളെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എത്തിച്ചുകൊടുക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ലോകമെമ്പാടും 300 നഗരങ്ങളില്‍ ബ്രാഞ്ചുകളുണ്ട് സ്പിക്മാകേക്ക്. താല്‍പ്പര്യമുള്ള കോളേജുകള്‍/സ്ഥാപനങ്ങള്‍ക്ക് സ്പിക്മാകേയുമായി സഹകരിച്ച് അവരുടെ കേന്ദ്രങ്ങള്‍ തുടങ്ങാമെന്നും പരിപാടികള്‍ക്ക് സൗജന്യമായി കലാകാരന്മാരുടെ സേവനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദേശീയ കണ്‍വെന്‍ഷനുകള്‍, സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍, പൈതൃക നടത്തം, സെമിനാറുകള്‍, യോഗാ ക്യാമ്പുകള്‍, ക്ലാസ്സിക്കല്‍ സിനിമകളുടെ പ്രദര്‍ശനം എന്നിവയും സ്പിക്മാകേ നടത്തും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡീന്‍ പി.വി.വത്സരാജ്, ഉണ്ണി വാര്യര്‍, വിവിധ കോളേജുകളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top