കോഴിക്കോട് ആര്‍ പി മാളില്‍ മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

Untitled-2 copyകോഴിക്കോട്: ആര്‍ പി മാളിലെ മള്‍ട്ടി പ്ലക്‌സില്‍ സിനിമാ ടിക്കറ്റിനെ കുറിച്ചുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് സെക്വൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ആനപ്പാറ കരയത്തിന്‍കാവില്‍ സത്യപ്രകാശ്(49) ആണ് മരിച്ചത്. തിങ്കളാഴ്ച 3 മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ സത്യപ്രകാശിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഘര്‍ഷത്തില്‍ ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാരായ പുല്‍പ്പള്ളി മരക്കടവ് മരയത്തടത്തില്‍ വിപിന്‍(27), മാത്തോട്ടം സ്വദേശി വിബീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഈ മാളിലെ തന്നെ മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അജ്മല്‍, സര്‍ഫാസ് എന്നിവരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച മാളിലെ മള്‍ട്ടി പ്ലക്‌സ് തിയേറ്ററായ ഫിലിം സിറ്റിയില്‍ പ്രദര്‍ശപ്പിച്ചിരുന്ന വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ 12.45 ന്റെ ഷോയ്ക്ക് ഒരു സംഘം ചെറുപ്പക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇവര്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് 3 മണിയുടെ ഷോയ്ക്ക് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇത് തടഞ്ഞ വിപിന്‍ എന്ന സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്നത് കണ്ട് ഓടിയെത്തിയതായിരുന്നു സത്യപ്രകാശ്. സംഘര്‍ഷത്തിനിടെ സത്യപ്രകാശിന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിലത്ത് വീണ സത്യപ്രകാശിനെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ ആക്രമികള്‍ മുങ്ങുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

Share news
error: Content is protected !!
Scroll to Top