കോഴിക്കോട് ജില്ല കൊടും വരള്‍ച്ചയിലേക്ക്‌

കോഴിക്കോട്: ജില്ല കൊടും വരള്‍ച്ചയിലേക്ക്‌. കുംഭച്ചൂടില്‍ വെന്തുരുകിയ നഗര- ഗ്രാമ വാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. ഇത്തവണ മഴ കുറഞ്ഞതിനാല്‍ ദാഹജലം കിട്ടാക്കനിയാകും. ഗ്രാമങ്ങളിലെ പുഴകളില്‍ തടയണ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തി ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമം മൂന്നുമാസം മുമ്പേ തുടങ്ങി. നഗരത്തില്‍ ജല അതോറിറ്റിയുടെയും ജൈക്കയുടെയും കുടിവെള്ള വിതരണത്തിലാണ് പ്രതീക്ഷ.
ചൂട് കൂടിയതോടെ നഗരത്തില്‍ ജ്യൂസ് കടകളിലും പെട്ടിക്കടകളിലും വില്‍പ്പന തകൃതിയാണ്. ഉന്തുവണ്ടികളിലും പെട്ടിക്കടകളിലും വില്‍ക്കുന്ന വെള്ളം ശുദ്ധമാണോ എന്ന സംശയവുമുണ്ട്. അനധികൃത വെള്ളം വില്‍പ്പനയും വ്യാപകമാണ്.
ജനുവരി മുതല്‍ ജില്ലയിലെ കുളങ്ങളിലും കിണറുകളിലും പുഴകളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങിയിരുന്നു. വരുംദിവസങ്ങളില്‍ ഇത് രൂക്ഷമാകാനാണ് സാധ്യത. ജില്ലയില്‍ ഭൂജല വകുപ്പ് നിരീക്ഷിച്ചുവരുന്ന 33 കിണറുകളില്‍ നാല് എണ്ണത്തില്‍ മാത്രമാണ് ജലലഭ്യതയുള്ളത്. മറ്റ് കിണറുകളില്‍ ഒന്നുമുതല്‍ രണ്ട് മീറ്റര്‍വരെ വെള്ളം താഴ്ന്നു. ജില്ലയിലെ 64 ശതമാനം ജനങ്ങള്‍ കിണറുകളെയും ആറ് ശതമാനം ജനങ്ങള്‍ കുഴല്‍ക്കിണറുകളെയുമാണ് ആശ്രയിക്കുന്നത്. ബാക്കി 30 ശതമാനം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്.

Share news
error: Content is protected !!
Scroll to Top