HIGHLIGHTS : ജിദ്ദ: കരിപ്പൂർ എയർപോർട്ടില്‍ വലിയ വിമാനങ്ങൾക്ക് എത്രയും പെട്ടെന്ന് പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ധർണയും പ്രതിഷേധ പ്രകടനവും നടത്തി. ...
ജിദ്ദ: കരിപ്പൂർ എയർപോർട്ടില്‍ വലിയ വിമാനങ്ങൾക്ക് എത്രയും പെട്ടെന്ന് പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട്
ധർണയും പ്രതിഷേധ പ്രകടനവും നടത്തി. മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേത്രത്വത്തിൽ നടക്കുന്ന സെമിനാറിനും പാർലിമെന്റ് മാർച്ചിനും പിന്തുണ പ്രഖ്യാപിച്ചാണ് ജിദ്ദയിലെ രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖ നേതാക്കളും നിരവധി പ്രവർത്തകരും ഒത്തുകൂടി ധർണയും പ്രതിഷേധ പ്രകടനവും നടത്തിയത്.
സൗദി ഇന്ത്യൻ ട്രാവലേഴ്‌സ് അസോസിയേഷൻ (സിയാട്ട) യുടെ നേത്രത്വത്തിൽ നടന്ന ചടങ്ങിൽ നാട്ടിലെ സമര മുഖങ്ങളിൽ കാണുന്ന വീറും വാശിയും ഉന്മേഷവും പ്രകടിപ്പിച്ചുകൊണ്ട് നേതാക്കളും പ്രവർത്തകരും ഉച്ചത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു, കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണ ഇനിയും പൊറുക്കില്ലെന്നും അതിനു എന്തൊക്കെ നഷ്ടപ്പെട്ടാലും സമര മുഖത്തു ഉറച്ചു നിൽക്കുമെന്നും മാർച്ചിലും ധർണയിലും പങ്കെടുത്തു സംസാരിച്ചവര്‍ പ്രഖ്യാപിച്ചു. പ്രതിഷേധം അധികാരികൾക്കുള്ള ശക്തമായ താക്കീതായി മാറി.
ലോകത്തിലാദ്യമായി പൊതുജന പങ്കാളിത്തത്തോടെ ഒരു എയർപോർട്ട് വികസിപ്പിച്ചു മാതൃക കാണിച്ചുകൊടുത്ത മലബാറുകാർക്കു എന്ത് വില കൊടുത്തും അത് സംരക്ഷിക്കാൻ അറിയാമെന്നും അതിനു ഏതറ്റം വരെ പോകാൻ തയാറാണെന്നും ധർണയിൽ പങ്കെടുത്തവർ പറഞ്ഞു. കരിപ്പൂർ എയർപോർട്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഉദ്യാഗസ്ഥ ലോബിയുടെ കള്ളക്കളികളും ഇന്ത്യയിലെ മറ്റു എയർപോർട്ടുകളെ അപേക്ഷിച്ചു കരിപ്പൂരിന്റെ പ്രാധ്യാന്യവും മുൻഗണനകളും സിയാട്ട ചെയർമാൻ കെ.സി. അബ്‌ദുറഹ്‌മാൻ വ്യോമയാന മേഖലകളിലെ വിദഗ്ധരുടെ പഠന റിപ്പോർട്ടുകൾ ആധാരമാക്കി വിവരിച്ചു.
ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയര്മാന് വി.പി. മുഹമ്മദ് അലി ധർണ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ സമരം ഒരു സൂചന മാത്രമാണെന്നും ഫലം കണ്ടില്ലെങ്കിൽ പ്രവാസി കുടുംബങ്ങളെയും കുട്ടികളെയും അണി നിരത്തി ശക്തമായ സമരം നടത്താനും നിയമ നടപടികളുമായി മുന്നോട്ടു പോകാനും ജിദ്ദ സമൂഹം ഒറ്റക്കെട്ടാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസിക ളുടെ വിയർപ്പു കൊണ്ട് പടുത്തുയർത്തിയ വിമാനത്താവളം ജീവൻ കൊടുത്തും സംരക്ഷിക്കാൻ പ്രവാസികൾ തയ്യാറാണെന്ന ആഹ്വാനത്തോടെയാണ് ധർണ്ണ അവസാനിച്ചത്. യോഗത്തിനു നാസർ ചാവക്കാട് സ്വാഗതവും ജലീൽ കണ്ണമംഗലം നന്ദിയും പറഞ്ഞു.