പൊന്നാനിയില്‍ ബോംബ് ; ജനങ്ങള്‍ പരിഭ്രാന്തിയിലായി

പൊന്നാനി : പൊന്നാനിയില്‍ നിന്ന് ബേംബ് പോലുള്ള വസ്തുക്കള്‍ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പൈപ്പ് ബോംബു പോലുള്ള ഒന്നും നാടന്‍ ബോംബു പോലുള്ള 8 എണ്ണവുമാണ് നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഏഴിന് അങ്ങാടിപ്പാലത്തിന്റെ കൈവരികളില്‍ നിന്നാണ് പൈപ്പ് ബോംബിന്റെ രൂപത്തിലുള്ള വസ്തു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് നാടന്‍ ബോംബിന്റെ രൂപത്തിലുള്ളവ കണ്ടെത്തിയത്. ചന്തപ്പടി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിന് സമീപം കടയ്ക്ക് മുന്നില്‍ നിന്ന് കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ടെണ്ണം, കുറ്റികാട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലുള്ള ചായക്കടക്ക് സമീപം രണ്ടെണ്ണം, ചമ്രവട്ടം ജങ്ഷനില്‍ ബസ്സ്‌റ്റോപ്പില്‍ നിന്ന് രണ്ടെണ്ണം. തവനൂര്‍ റോഡില്‍ ശരവണ ഹോട്ടലിന് മുന്‍വശത്തുള്ള വെയ്റ്റിങ് ഷെഡ്ഡില്‍ നിന്ന് രണ്ടെണ്ണം എന്നിങ്ങനെയാണ് നാടന്‍ ബോംബിന്റെ രൂപത്തിലുള്ളവ കണ്ടെത്തിയത്. തുണിയിലും പ്ലാസ്റ്റിക് കവറിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. അതത് സ്ഥലങ്ങളില്‍ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.

കസ്റ്റഡിയിലെടുത്ത ഇവ പൊന്നാനി ഹാര്‍ബറില്‍ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് വ്യാജ ബോംബുകളാണെന്ന് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് നഗരത്തില്‍ വീണ്ടും പോലീസ് പരിശോധന നടത്തിയെങ്കിലും പിന്നീടൊന്നും കണ്ടെത്തിയില്ല. ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം സിദ്ധിച്ചവരാണ് ഇത് നിര്‍മ്മിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവരെ പിടികൂടാന്‍ അനേ്വഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top