ബോട്ട് അപകടം:അടിയന്തിര ചര്‍ച്ച ചെയ്ത് താനൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം

താനൂര്‍: കഴിഞ്ഞ ദിവസം താനൂര്‍ ഒട്ടുമ്പുറത്ത് ബോട്ട് മുങ്ങി 22 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അടിയന്തിര ചര്‍ച്ച നടത്തി. മറ്റു അജണ്ടകള്‍ മാറ്റിവെച്ചാണ് കൗണ്‍സില്‍ യോഗം ബോട്ട് അപകടം ചര്‍ച്ച ചെയ്തത്.

ദുരന്ത പ്രദേശത്തെ കൗണ്‍സിലര്‍ നിസാം ഒട്ടുമ്പുറമാണ് അടിയന്തിരമായി വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടത്. യോഗം ആരംഭിക്കുന്നതിന് മുമ്പ് ആദര സൂചകമായി മൗനമാചരിച്ചു. കളക്റ്ററുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. യോഗ തീരുമാനം വരുന്നത് വരെ ബോട്ട് സര്‍വീസും ഫ്‌ലോട്ടിങ് ബ്രിഡ്ജ് സര്‍വീസും നിറുത്തി വെക്കാന്‍ നിര്‍ദേശം നല്‍കും.

അപകടത്തില്‍ മരിച്ച ഓരോ വ്യക്തിക്കും ഇരുപത്തി അഞ്ചു ലക്ഷം രൂപയും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ തീരുമാനിച്ചു. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ക്കും, രക്ഷാപ്രവര്‍ത്തത്തിനിടയില്‍ പരിക്ക് പറ്റിയവര്‍ക്കും മതിയായ ചികിത്സ നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളിക്കളെയും നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും കൗണ്‍സില്‍ അഭിനന്ദിച്ചു.

ചെയര്‍മാന്‍ പി. പി ഷംസുദ്ധീന്‍ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. പി. അലി അക്ബര്‍, കെ ജയപ്രകാശ്, കൗണ്‍സിലര്‍മാരായ എ കെ സുബൈര്‍, വി. പി. ബഷീര്‍, റഷീദ് മോര്യ, ആബിദ് വടക്കയില്‍, ഇ അബ്ദുസ്സലാം, എം. പി ഫൈസല്‍, പി. വി. നൗഷാദ്, ദിബീഷ് ചിറക്കല്‍, പി. ടി. അക്ബര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top