എ ക്ലാസ് മണ്ഡലത്തില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസിനെ സഹായിക്കാന്‍ നീക്കമെന്ന് ബി.ജെ.പിയില്‍ വിമര്‍ശനം

ആറന്‍മുള : നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിട്ടുള്ള ആറന്‍മുളയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം. ഇവിടെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിക്കുന്നതെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം. കോണ്‍ഗ്രസിനെ സഹായിക്കാനാണ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തയതെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗം വിമര്‍ശിക്കുന്നത്. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ആളെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തള്ളിയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് സ്വാധീനമുണ്ടെന്ന് കാണിച്ച് ബിജു മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

മണ്ഡലത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് പോലും പരിചയമില്ലാത്ത ആളാണ് ബിജു മാത്യുവെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്. കെ.സുരേന്ദ്രനെ കോന്നിയില്‍ സഹായിക്കാമെന്നതാണ് ആറന്‍മുള സീറ്റ് നേടുന്നതിനായി മുന്നോട്ട് വെച്ച വാഗ്ദാനം.

ന്യൂനപക്ഷ മോര്‍ച്ച നേതാവാണ് ബിജു മാത്യു. കോണ്‍ഗ്രസ് നേതാവായിരുന്ന ബിജു മാത്യു സി.പി.എമ്മില്‍ ചേര്‍ന്ന് പന്തളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് ബിജു മാത്യുവിന് നേടാനായത്. 2019ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സി.പി.എം പുറത്താക്കി.

കോന്നി ഉപതെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രനെ പിന്തുണച്ച് പ്രവര്‍ത്തിച്ചതോടെയാണ് ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എം.ടി രമേശും കെ.സുരേന്ദ്രനും മത്സരിച്ച മണ്ഡലത്തിലാണ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്ത വീണാ ജോര്‍ജ്ജിനെ പരാജയപ്പെടുത്തുകയെന്നതാണ് ബി.ജെ.പിയുടെയും ലക്ഷ്യം. ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ബി.ജെ.പി നേതൃത്വത്തോട് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top