തിരുവനന്തപുരം: കഴിഞ്ഞദിവസം പിടിയിലായ മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രതി മുഹമ്മദ് അനൂപുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി.
എനിക്ക് വളരെ നന്നായിട്ട് അറിയുന്ന ആളാണ് അനൂപെന്നും 2012-13 കാലഘട്ടം മുതല്‍ അറിയാം.വസ്ത്രവ്യാപരവുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ചെയ്തിരുന്ന ആളാണ് അദേഹം. പിന്നീട് വല്ലപ്പോഴുമൊക്കെ ബംഗളൂരുവിലൊക്കെ പോകുമ്പോള്‍ ഹോട്ടല്‍ റൂമുകളൊക്കെ ഡിസ്‌ക്കൗണ്ടില്‍ എടുത്തുതന്നിരുന്നത് അനൂപാണ്. അതിന് ശേഷം 2015 ലാണ് അനൂപ് റെസ്റ്റോറന്റ് തുടങ്ങുന്നത്. അതിനായി പല സുഹൃത്തുക്കളില്‍ നിന്നും നിന്നും അദേഹം പണം കടംവാങ്ങിയിട്ടുണ്ട്. പല ആളുകളുമായി ചേര്‍ന്നും അത് നടത്താന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. അതില്‍ അനൂപിന് ഒരുപാട് കടങ്ങളുണ്ട്. ഇത്തരത്തിലാണ് എനിക്ക് അനൂപിനെ പരിചയം.
അനൂപിന് ഇത്തരത്തിലൊരു ബിസിനസ് ചെയ്ത് പിടിക്കപ്പെട്ടു എന്നത് എനിക്കും എന്നെപ്പോലെയുള്ള മറ്റ് സുഹൃത്തുക്കള്‍ക്കും അതിനേക്കാളുപരി അദേഹത്തിന്റെ മാതാപിതാക്കള്‍ക്കും വലിയ ഷോക്കായിരുന്നു. എന്റെ വീടുമായും അവര്‍ക്ക് ബന്ധമുണ്ടായിരുന്നു. അനൂപിനെ കുറിച്ചുള്ള ഞങ്ങളുടെ ധാരണ ഇതല്ലായിരുന്നു. എങ്ങനെയാണ് ഈ ബിസിനസില്‍ എത്തപ്പെട്ടതെന്ന് അറിയില്ല. ഹോട്ടല്‍ ബിസിനസിനായി രണ്ട് തവണയായി ആറ് ലക്ഷം രൂപ നല്‍കിയിരുന്നു. കുമരകത്ത് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന് പറയുന്നത് തെറ്റാണ്. 2017 ലോ മറ്റോ എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജൂലൈ 19 ന് ഞാന്‍ കുമരകത്ത് പോയിട്ടില്ല. അത്തരമൊരു വാര്‍ത്ത നിഷേധിക്കുകയാണെന്നും 26 തവണ അനൂപിനെ വിളിച്ചു എന്ന് പറയുന്നത് അറിയില്ല. എനിക്ക് അറിയാവുന്ന സൗഹൃദവലയത്തിലുള്ള ആളാണ് അനൂപ്. വല്ലപ്പോഴും വിളിക്കാറുണ്ട്. സുഹൃത്തുക്കള്‍ തമ്മില്‍ നടക്കുന്ന സംസാരങ്ങളാണ് നടന്നത്. അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വിളിച്ചിരുന്നു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ 15,000 രൂപ കടംകൊടുത്തിരുന്നു. സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ആളായാണ് അനൂപിനെ അവസാന നാളുകളില്‍ കണ്ടത്. അനൂപ് ഇത്തരത്തിലൊരു വ്യക്തിയായിരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും അനൂപുമായി ഞാന്‍ ബന്ധം വയ്ക്കില്ലായിരുന്നു.




