
ചെന്നൈ: മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ,ഐടി നഗരങ്ങളായ ചെന്നൈ – ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാത 2027ൽ പൂർത്തിയാകും. 263 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
കർണാടകയിൽ പാതയുടെ നിർമാണം അതിവേഗത്തിലായിരുന്നുവെങ്കിൽ തമിഴ്നാടിൻ്റെ ഭാഗത്തായിരുന്നു നിർമാണ പ്രവർത്തനങ്ങൾ വൈകിയത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കർണാടക നിർമാണത്തിൽ ഏറെ ദൂരം മുന്നിലെത്തി. പലയിടത്തും റോഡുകൾ ജനങ്ങൾക്കായി തുറന്ന് നൽകുകയും ചെയ്തു.
പദ്ധതിയുടെ 100 ശതമാനവും കർണാടക പൂർത്തിയാക്കി. ഹോസ്കോട്ടെ മുതൽ കെജിഎഫ് വരെയുള്ള 72 കിലോമീറ്റർ ദൂരം ഏകദേശം ഒരു വർഷമായി തുറന്ന് നൽകിയിരുന്നു. ആന്ധ്രാ പ്രദേശ് 92 ശതമാനം ഭാഗം പൂർത്തിയാക്കി. 85 കിലോമീറ്ററാണ് ആന്ധ്രാ പ്രദേശിലൂടെ കടന്നുപോകുന്നത്. 106 കിലോമീറ്ററാണ് തമിഴ്നാട്ടിലൂടെ കടന്നുപോകുന്നത്. എക്സ്പ്രസ് വേയുടെ 80 ശതമാനമാണ് തമിഴ്നാട് പൂർത്തിയാക്കിയത്.
നിർമാണവുമായി ബന്ധപ്പെട്ട് നിലവിൽ ഏറ്റവും വലിയ തടസ്സം തമിഴ്‌നാട്ടിലാണ്. ആരക്കോണം – കാഞ്ചീപുരം പാത നിർമിക്കുന്നതിലാണ് തടസ്സം. സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടി 2025 മെയ് മാസത്തിൽ പണി പൂർണ്ണമായും നിലച്ചു. മുടങ്ങിക്കിടക്കുന്ന ഭാഗത്തെ കരാർ റദ്ദാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നടപടി ആരംഭിച്ചു. പുതിയ കരാറുകാരനെ കണ്ടെത്തി ജോലി പൂർത്തിയാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ , ഹൊസൂർ വഴിയുള്ള പഴയ പാതയിലൂടെ യാത്രയ്ക്ക് ഏകദേശം 6 – 7 മണിക്കൂർ വേണ്ടിവരും. എന്നാൽ പുതിയ റോഡ് തുറന്നുകഴിഞ്ഞാൽ യാത്രാ സമയം രണ്ട് മണിക്കൂറിൽ കൂടുതൽ ആയി കുറയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





