ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍; പെയര്‍ ട്രോളിംഗ് കര്‍ശനമായി നിരോധിച്ചു

ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 ന് അര്‍ധരാത്രി 12ന് തുടങ്ങുന്നതിനാല്‍ ഈ കാലയളവില്‍ രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് അഥവാ ഡബിള്‍ നെറ്റ് കര്‍ശനമായി നിരോധിച്ചതായി ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കലക്ടറേറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗം വ്യക്തമാക്കി.

യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നും തന്നെ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂണ്‍ 9 അര്‍ധരാത്രി 12 ന് മുന്‍പ് എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും ഹാര്‍ബറില്‍ പ്രവേശിക്കണം.

കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9ന് മുമ്പ് തീരം വിട്ടു പോകണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒരു കാരിയര്‍ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂ. തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചുള്ളതോ മറ്റു നിരോധിത മാര്‍ഗ്ഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധനസാമഗ്രികള്‍ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനോ പാടില്ലെന്നും യോഗം അറിയിച്ചു.

ട്രോളിംഗ് സമയത്ത് ഹാര്‍ബറില്‍ കരയ്ക്കടുപ്പിച്ച ബോട്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോകാറുണ്ടെന്നും ബോട്ടുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹാര്‍ബറിലെ കുടിവെള്ള പ്രശ്‌നം, മാലിന്യപ്രശ്‌നം എന്നിവ പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു.

52 ദിവസത്തെ ട്രോളിംഗ് ജൂലൈ 31 അര്‍ധരാത്രി 12 മണിവരെയാണ്.

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സജീദ് എസ്, ഡി സി പി അനൂജ് പലിവാള്‍, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ വി, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഫോണ്‍ നമ്പറുകള്‍

ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍: 0495-2414074.
കണ്‍ട്രോള്‍ റൂം: 9496007052

ട്രോളിംഗ് കാലത്ത് മത്സ്യതൊഴിലാളികള്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍

മത്സ്യബന്ധനത്തിന് ഏര്‍പ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങള്‍, കുടിവെള്ളം, ഇന്ധനം എന്നിവ കരുതണം. മുന്നറിയിപ്പുകള്‍ അനുസരിച്ച് മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക

അടയാള കൊടിയും ലൈറ്റും ഇല്ലാതെ യാനങ്ങള്‍ മത്സ്യബന്ധനത്തിന് പോകരുത്

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന യാനങ്ങള്‍ ഗ്രൂപ്പുകളായി പോകുന്നതാണ് ഉചിതം. ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്ന സാഹചര്യം ഒഴിവാക്കണം

വാര്‍ത്താവിനിമയ നാവിഗേഷന്‍ ഉപകരണങ്ങള്‍ (ജി പി എസ്, വയര്‍ലെസ്) എന്നിവ യാനത്തില്‍ കരുതണം

കോസ്റ്റ് ഗാര്‍ഡ്, നേവി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ ആവശ്യാനുസരണം ബന്ധപ്പെടുകയും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും നമ്പറുകളും എഴുതി സൂക്ഷിക്കുകയും വേണം

എല്ലാ മത്സ്യബന്ധന യാനങ്ങളും ഫിഷറീസ് വകുപ്പില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യുകയും ലൈസന്‍സ് പുതുക്കുകയും അംഗീകൃത കളര്‍ കോഡിങ് ചെയ്യേണ്ടതുമാണ്

നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top