ബാലഭാസ്‌കറിന്റെ മരണം;സരിത എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായും സംശയമുണ്ടെന്നും പിതാവ്

തിരുവനന്തപുരം: വാഹന അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ്. സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അച്ഛന്‍ ഉണ്ണി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ഈ മാസം 30നാണ് സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുന്നത്. ഹര്‍ജി തള്ളുമെന്ന് സരിത എസ് നായര്‍ തന്നെ വിളിച്ചുപറഞ്ഞുവെന്നാണ് ഉണ്ണി ആരോപിക്കുന്നത്. മേല്‍ക്കോടതിയില്‍ പോകാന്‍ സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. കേസില്‍ അട്ടിമറി സംശയിക്കുന്നു, സരിതയുമായി തനിക്ക് ഒരു പരിചയവുമില്ല. ഈ സാഹചര്യത്തില്‍ അവരെന്തിനാണ് തന്നെ വിളിച്ചതെന്ന് വ്യക്തമല്ല. സുപ്രീം കോടതി അഭിഭാഷകന്റെ അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിന് നല്‍കാമെന്ന് പറഞ്ഞു. കേസില്‍ സഹായിക്കാമെന്ന് പറഞ്ഞു.

അതേ സമയം ബാലഭാസ്‌കറിന്റെ പിതാവിനെ വിളിച്ച സരിത താന്‍ തന്നെയാണ് സോളാര്‍ കേസില്‍ ആരോപണ വിധേയയായിട്ടുള്ള സരിത എസ്.നായര്‍ സ്ഥിരീകരിച്ചു. നിയമസഹായം നല്‍കാനാണ് വിളിച്ചതെന്ന് സരിത പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനാണ് വിളിച്ചത്. ഇത്തരം കേസുകളുടെ ഭാവി സംബന്ധിച്ച് തനിക്കുള്ള അറിവിന്റെ അടിസഥാനത്തിലാണ് അദ്ദേഹത്തെ വിളച്ചതെന്നും സരിത വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓര്‍ക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസില്‍ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് ഞാന്‍ വിളിച്ചത്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ എന്റെ അഭിഭാഷകന്‍ മുഖേന മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ല’ സരിത പറഞ്ഞു.

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്റെ മകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന് ബാലുവും മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top