സര്‍ക്കാര്‍ പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തില്‍ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കേന്ദ്ര കര്‍മ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി കൈകൊള്ളുവാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അധിക വ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 വകഭേദം ആണ് സ്ഥിരീകരിച്ചത്. ചാത്തമംഗലം പ്രാദേശിക കോഴി വളര്‍ത്തു കേന്ദ്രത്തില്‍ ജനുവരി 6 മുതല്‍ പാരന്റ് സ്റ്റോക്ക് കോഴികളില്‍ ചെറിയ രീതിയില്‍ മരണ നിരക്ക് കാണുകയും തുടര്‍ന്ന് അപ്പോള്‍ തന്നെ മരണപ്പെട്ട കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളേജിലും കോഴിക്കോട് ക്ലിനിക്കല്‍ ലാബിലും പരിശോധനയ്ക്ക് അയയ്ക്കുകയും ന്യൂമോണിയയുടെ ലക്ഷണം കാണപ്പെട്ടതിനെ തുടര്‍ന്ന് അന്ന് തന്നെ മരുന്നുകള്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ പിറ്റേ ദിവസവും മരണനിരക്ക് അധികരിക്കുന്നതായി കണ്ടതിനാല്‍ കണ്ണൂര്‍ ആര്‍ ഡി ഡി എല്‍ തിരുവല്ല എ ഡി ഡി എല്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു അധിക പരിശോധനകള്‍ നടത്തി.

പ്രാഥമിക ടെസ്റ്റുകളില്‍ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാല്‍ കൃത്യമായ രോഗ നിര്‍ണ്ണയം നടത്തുന്നതിന് സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് വിമാനമാര്‍ഗം പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ചു. ഇന്ന് രോഗം പക്ഷിപ്പനി ആണ് എന്ന് സ്ഥിരീകരിച്ചു റിപ്പോര്‍ട് ലഭിച്ചു. നിലവില്‍ 1800 എണ്ണം മരണപ്പെട്ടിട്ടുണ്ട്. മൊത്തം 5000 ല്‍ പരം കോഴികളാണ് ഫാമില്‍ ഉള്ളത്.

ഇതിനകം തന്നെ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എ ഡി ജി പി വിഭാഗം ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടത്തിനന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉള്‍പ്പടെയുള്ള ഇതര വകുപ്പുകളുടെ സഹകരണത്തോടെ പ്രോട്ടോകോള്‍ അനുസരിച്ചു ചെയ്യും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top