ഓസ്‌ട്രേലിയയിലെ വെടിവെയ്പ്പ് ; 15 പേർ കൊല്ലപ്പെട്ടു; വെറും കൈയോടെ അക്രമിയെ കീഴ്‌പ്പെടുത്തി അഹമ്മദ് അല്‍ അഹമ്മദ്

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന വെടിവെപ്പില്‍ 15 പേരാണ് മരിച്ചത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചില്‍ നടന്ന ജൂതരുടെ ആഘോഷത്തിലാണ് തോക്ക്ധാരികളായ രണ്ട് പേര്‍ കടന്നു കയറി വെടിയുതിര്‍ത്തത്. 18 പേര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റു. അക്രമിയെ പിന്നിലൂടെ വന്ന് കീഴ്‌പ്പെടുത്തിയയളുടെ വീഡിയോയാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അക്രമി വെടിയുതിര്‍ക്കുന്നതിനിടെ പിന്നിലൂടെയെത്തി കീഴ്‌പ്പെടുത്തിയ ശേഷം തോക്ക് തട്ടിപ്പറിക്കുകയും അത് അക്രമിക്ക് നേരെ തന്നെ ചൂണ്ടുകയുമായിരുന്നു ഇയാള്‍. ഈ നീക്കത്തിന്റെ 15 സെക്കന്റ് നീളുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇദ്ദേഹത്തിന്റെ ഇടപെടല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. നൂറ് കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഓസ്‌ട്രേലിയന്‍ ഹീറോ എന്നതടക്കമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. 43 വയസുള്ള അഹമ്മദ് അല്‍ അഹമ്മദ് ആണ് ഈ രക്ഷകന്‍ എന്ന് 7ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് പഴക്കച്ചവടം നടത്തുകയാണ് ഇയാള്‍. ഇയാള്‍ക്കും രണ്ട് തവണ വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ കടന്നുകൂടി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ ഉള്‍പ്പെടെ 15 പേരാണ് മരിച്ചത്. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആക്രമണത്തിന്റെ വാര്‍ത്ത നടുക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഉച്ചയ്ക്ക് 2.17നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

അതേസമയം, ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രണമാണ് നടന്നതെന്നും ഓസ്‌ട്രേലിയന്‍ ഭരണകൂടം മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍. അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം എന്ന അക്രമിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top