തിരൂരില്‍ രണ്ടിടങ്ങളില്‍ മോഷണശ്രമം;പ്രതികള്‍ പിടിയില്‍

തിരൂര്‍: ആലത്തിയൂരിലും പൂങ്ങോട്ടുകുളത്തും മോഷണശ്രമം നടത്തിയ പ്രതികള്‍ തിരൂര്‍ പോലീസിന്റെ പിടിയിലായി.

ആലത്തിയൂരിലെ മൈനോറിറ്റി സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സെന്ററില്‍ വാതില്‍ പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ സ്വദേശി കടവത്ത് അസറുദ്ദീന്‍(24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോച്ചിംഗ് സെന്ററിന്റെ ഓഫീസ് വാതില്‍ പൊളിച്ച് പ്രതി മോഷണത്തിന് ശ്രമം നടത്തിയത്. അലമാരയും ഷെല്‍ഫും കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും പണവും മറ്റു വിലപിടിപ്പുള്ളവയൊന്നും ഓഫീസില്‍ സൂക്ഷിക്കാതിരുന്നതില്‍ വന്‍ കവര്‍ച്ച ഒഴിവായി.

കവര്‍ച്ചാശ്രമത്തിനും പതിനായിരം രൂപയോളം നാശനഷ്ടം വരുത്തിയതിനും പ്രിന്‍സിപ്പളിന്റെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം നടത്തിവരവെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ്.ഐ സനീത് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത്, അക്ബര്‍, ഉണ്ണിക്കുട്ടന്‍, ബിജി, രമ്യ എന്നിവരുള്‍പ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

തിരൂര്‍ പൂങ്ങോട്ടുകുളത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം മോഷണം നടത്താന്‍ ശ്രമിച്ച വടകര സ്വദേശിയായ കണിയായാന്റ താഴെവയല്‍ റഫീഖ്(53) നെയാണ് തിരൂര്‍ എസ്.ഐ അബ്ദുള്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ ബിജി, ധനീഷ്,വിജീഷ് എന്നിവര്‍ പിടികൂടിയത്.

വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് ഇവിടെ മോഷണത്തിന് ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാള്‍ കോഴിക്കോട്,കണ്ണൂര്‍,ജില്ലകളില്‍ കേസുകളില്‍ ഉള്‍പ്പെട്ട ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top