താനൂർ:താനൂർ പുതിയ കടപ്പുറത്ത് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന് നേരെ ആക്രമണം. ബസിന്റെ മുൻവശത്തെ ഗ്ലാസും സൈഡിലെ ഗ്ലാസും രണ്ടംഗ സംഘം അടിച്ച് തകർത്തു. താനൂർ-കൂട്ടായി റൂട്ടിലോടുന്ന മിൻഹാജ് ബസിന് നേരെ പുതിയകടപ്പുറം നാസർപടിയിലാണ് ആക്രമണമുണ്ടായത്. അക്രമി സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടായിയിൽ നിന്ന് താനൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. താനൂർ സ്വദേശികളായ ഫാരിസ്, അഫ്സൽ എന്നിവർ ചേർന്നാണ് ബസ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി പുതിയ കടപ്പുറം പെട്രോൾ പമ്പിൽ വെച്ച് ഇവരും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യത്തിനാണ് ബസിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. പമ്പിൽ ബസ് ഹാൾട്ട് ചെയ്യുന്ന ഭാഗത്ത് പ്രതികൾ നിർത്തിയിട്ടിരുന്ന ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു കശപിശ. പമ്പ് ജീവനക്കാരും ബസ് ജീവനക്കാരും ആവശ്യപ്പെട്ടിട്ടും ബൈക്ക് മാറ്റാതെ ഇവർ തട്ടിക്കയറുകയായിരുന്നു. പിന്നീട് സംഘം വാഹനമെടുത്ത് പോയി. വെള്ളിയാഴ്ച രാവിലെ താനൂരിൽ നിന്ന് ബസ് കൂട്ടായിയിലേക്ക് പോകുന്നതിനിടെ നാസർപടിയിൽ വെച്ച് സംഘം ബസ് തടഞ്ഞു. ഇത് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. പിന്നീട് കൂട്ടായിയിൽ നിന്ന് തിരിച്ച് താനൂരിലേക്ക് പോകുമ്പോൾ ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ബസ് ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് ബഹളം വെക്കുകയും ഇരുവരും ചേർന്ന് വേലിക്കമ്പെടുത്ത് മുൻഭാഗത്തെ ഗ്ലാസും സൈഡിലെ ഗ്ലാസും അടിച്ച് തകർക്കുകയുമായിരുന്നു. കേട്ടാലറക്കുന്ന തെറിവിളിയോടെയായിരുന്നു സംഘത്തിന്റെ പരാക്രമം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിറയെ യാത്രക്കാരുള്ളപ്പോഴാണ് ആക്രമണമുണ്ടായത്. മുൻഭാഗത്തെ ഗ്ലാസ് അടിച്ച് തകർത്തതോടെ യാത്രക്കാർ നിലവിളിയായി. ഗ്ലാസ് ചില്ല് തെറിച്ച് ബസ് ഡ്രൈവർ ചീരാൻകടപ്പുറം സ്വദേശി നിസാറിനും ഒരു യാത്രക്കാരിക്കും കുട്ടിക്കും പരിക്കേറ്റു. ഇവർക്ക് ഗവ. ആശുപത്രിയിൽ ചികിത്സ നൽകി.
അര ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതികളെ താനൂർ എസ്.ഐ ജലീൽ കറുത്തേടത്തും സംഘവും എത്തി പിടികൂടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




