നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാകാന്‍ കലകള്‍ക്ക് കഴിയണം: മന്ത്രി സജി ചെറിയാന്‍

നിശബ്ദമാക്കപ്പെടുന്നവരുടെ ശബ്ദമാകാന്‍ കലകള്‍ക്കും സാഹിത്യത്തിനും കഴിയണമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ .
എടപ്പാള്‍ ഗോള്‍ഡന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജാതി-മത ചിന്തകള്‍ക്കെതിരെ പ്രതിരോധത്തിന്റെ പടയണി തീര്‍ക്കാന്‍ കലാകാരന്‍മാര്‍ക്ക് കഴിയണം. ഇന്നത്തെ പ്രൊഫഷണല്‍ നാടക രംഗം പ്രതീക്ഷാനിര്‍ഭരമാണ്. പ്രമേയത്തെ സ്വീകരിക്കുന്നതിലും നാടകത്തിന്റെ ഉളളടക്കത്തിലും നവീനത സ്വീകരിക്കാന്‍ പ്രൊഫഷണല്‍ നാടക വേദിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ.കെ .ടി.ജലീല്‍ എം.എല്‍.എ. ആമുഖ പ്രഭാഷണം നടത്തി. എം.പി അബ്ദുസമദ് സമദാനി എം.പി വിശിഷ്ടാതിഥിയായി. പി.നന്ദകുമാര്‍ എം.എല്‍ എ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി.സുബൈദ, കഴുങ്കില്‍ മജീദ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടന്ന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മാറ്റുരച്ച പത്ത് നാടകങ്ങളില്‍ നിന്നും 19 ഇനങ്ങളിലാണ് അക്കാദമി അവാര്‍ഡ് നല്‍കിയത്. കാഷ് അവാര്‍ഡിനൊപ്പം ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വള്ളുവനാട് ബ്രഹ്‌മയുടെ ‘രണ്ടു നക്ഷത്രങ്ങള്‍’ (മികച്ച നാടകം),
എറണാകുളം ചൈത്രതാര തിയേറ്റേഴ്‌സിന്റെ ‘ഞാന്‍’ ( മികച്ച രണ്ടാമത്തെ നാടകം), രാജേഷ് ഇരുളം (മികച്ച സംവിധായകന്‍), രാജീവന്‍ മമ്മിളി (മികച്ച രണ്ടാമത്തെ സംവിധായകന്‍ ), പ്രദീപ് കാവുംതറ (മികച്ച നാടകകൃത്ത്), ഹേമന്ത് കുമാര്‍ (മികച്ച രണ്ടാമത്തെ നാടകകൃത്ത് ), ബിജു ജയാനന്ദന്‍ (മികച്ച നടന്‍), കലവൂര്‍ ശീലന്‍ (മികച്ച രണ്ടാമത്തെ നടന്‍), കലാമണ്ഡലം സന്ധ്യ (മികച്ച നടി ), അനു കുഞ്ഞുമോന്‍ (മികച്ച രണ്ടാമത്തെ നടി), കല്ലറ ഗോപന്‍ (ഗായകന്‍), ശുഭ രഘുനാഥ് (ഗായിക), ഉദയകുമാര്‍ അഞ്ചല്‍ (സംഗീത സംവിധായകന്‍), ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ് ), ആര്‍ട്ടിസ്റ്റ് സുജാതന്‍ (രംഗപടം), രാജേഷ് ഇരുളം (ദീപസംവിധാനം ), വക്കം മാഹിന്‍ (വസ്ത്രാലങ്കാരം), ഉദയകുമാര്‍ അഞ്ചല്‍ (പശ്ചാത്തല സംഗീതം), റജി ശ്രീരാജ് (ശബ്ദലേഖകന്‍), അഭിനയ മികവിന് കോഴിക്കോട് രംഗമിത്രയുടെ ‘പണ്ട് രണ്ട് കൂട്ടുകാരികള്‍’ എന്ന നാടകത്തിലെ അഭിനവ്, അളകാബാബു (പ്രത്യേക ജൂറി പരാമര്‍ശം ) എന്നിവര്‍ മന്ത്രി സജി ചെറിയാനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ന്ന് വള്ളുവനാട് ബ്രഹ്‌മ അവതരിപ്പിച്ച ‘രണ്ട് നക്ഷത്രങ്ങള്‍’ എന്ന നാടകവും അരങ്ങേറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top