സുബൈര്‍ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആര്‍എസ്എസ്, ബി ജെ പി പ്രവര്‍ത്തകരായ രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവര്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ കൊലപാതകശേഷം രക്ഷപെട്ട കാര്‍ കഞ്ചിക്കോട് ഉപേക്ഷിച്ച് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈര്‍ വധത്തിനു പിന്നിലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അതേസമയം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകക്കേസില്‍ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടന്‍ കസ്റ്റഡിയിലെടുക്കും എന്നും പൊലീസ് വ്യക്തമാക്കുന്നു.
ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം ജില്ലാ ആശുപത്രിയില്‍ എത്തിയതായി കണ്ടെത്തി. കൊല്ലപ്പെട്ട സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം തുടങ്ങിയ സമയത്ത് പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. കൂടാതെ കൃത്യത്തിനു ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികള്‍ നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായി.

Share news
error: Content is protected !!
Scroll to Top