രണ്ടാമത് കറി ചോദിച്ചതിനെ ചൊല്ലി തര്‍ക്കം; ഹോട്ടലിലെ സംഘര്‍ഷത്തില്‍ പ്രതിശ്രുത വരനടക്കം 7 പേര്‍ക്ക് പരുക്ക്

കട്ടപ്പന: ഹോട്ടലില്‍ ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഹോട്ടല്‍ ജീവനക്കാരനും പരിക്കേറ്റു. കട്ടപ്പന – പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം.

കല്യാണത്തിന് വസ്ത്രം എടുക്കാനെത്തിയ മ്ലാമല സ്വദേശി കുടുംബവും ഉച്ചഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തി. കറി കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനോട് ഹോട്ടല്‍ ജീവനക്കാരന്‍ അനിഷ്ടം കാട്ടിയതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടര്‍ അടച്ചിട്ട ശേഷം കറി കൂടുതല്‍ ആവശ്യപ്പെട്ട കുടുംബത്തെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയ വീട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ യുവാക്കള്‍ ടേബിളുകള്‍ക്ക് ഇടയില്‍ കുടുക്കിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ ആരോപിക്കുന്നത്.

സംഘര്‍ഷത്തില്‍ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റു. ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ക്കും പരിക്കുണ്ട്.സംഭവം അറിഞ്ഞെത്തിയ കട്ടപ്പന പൊലീസിടപെട്ടാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവരെ ചികിത്സക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ വീണ്ടും സംഘര്‍ഷമുണ്ടായി. പൊലീസെത്തി രണ്ടു കൂട്ടരെയും വെവ്വേറെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top