യാത്രക്കാര്‍ തമ്മില്‍ തര്‍ക്കം; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട പ്രതി പിടിയില്‍

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട പ്രതി പിടിയില്‍. യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. വീഴ്ചയില്‍ ഇരയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

ബിര്‍ഭും ജില്ലയിലെ തരാപിത്ത് റോഡിനും രാംപുരാഹട്ട് റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. ഹൗറയില്‍ നിന്ന് മാള്‍ഡ്യയിലേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ക്രമേണ സംഗതി തര്‍ക്കത്തിലെത്തി. പ്രകോപിതനായ ഒരു യാത്രക്കാരന്‍ മറ്റൊരാളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു.

ഞായറാഴ്ച രാവിലെ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് പരുക്കേറ്റ യാത്രക്കാരനെ റെയില്‍വേ ട്രാക്കിന്റെ അരികില്‍ കണ്ടെത്തിയത്. രാംപൂര്‍ഹട്ട് സ്വദേശി സജല്‍ ഷെയ്ഖ് എന്ന ആള്‍ക്കാണ് പരുക്കേറ്റത്. ഇയാള്‍ രാംപുരാഹട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്. കേസില്‍ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരു യാത്രക്കാരനാണ് സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top