മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണം; പ്രതികരണവുമായി മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം : മന്ത്രി കെബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗണേഷ് കുമാറിന്റെ ഭാര്യ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് ഞാന്‍ മനസിലാക്കിയിട്ടില്ല. ഇടപെടേണ്ട ആവശ്യമുണ്ടെങ്കില്‍ പൊലീസ് ഇടപെടേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ മകളെയല്ല, മുഖ്യമന്ത്രിയെ തന്നെ വിളിച്ചു പറയാമായിരുന്നു. നമ്മുടെ സംസ്ഥാനത്ത് സ്ത്രീ സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന ഒരു സര്‍ക്കാരാണുള്ളത്. വളരെ നീതിയുക്തമായി നടപടികള്‍ സ്വീകരിക്കുന്ന രീതിയാണ് നമ്മുടെ സര്‍ക്കാരിനുള്ളത്.

ഗണേഷ് കുമാറിന്റെ ഭാര്യ മാധ്യമങ്ങളിലൂടെ ഉന്നയിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങള്‍ മന്ത്രിക്കൊപ്പം സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതാണ്. വിളിച്ച് വരുത്തിയിട്ടും പൊലീസ് നടപടി എടുത്തില്ല, മന്ത്രിയുടെ സ്റ്റാഫ് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ സ്ത്രീസുരക്ഷയെ കുറിച്ച് ഊറ്റം കൊളളുന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ്.

പൊലീസ് വീഴ്ചയ്ക്ക് സമാധാനം പറയേണ്ടത് മുഖ്യമന്ത്രി ഭരിക്കുന്ന അഭ്യന്തര വകുപ്പാണ്. പരാതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് തുടങ്ങിയ മുഖ്യമന്ത്രി ഗണേഷ് കുമാറിനോട് സംസാരിച്ചേക്കും.സിപിഎം നേതൃത്വവും വിവരങ്ങള്‍ ആരായും. ഭാര്യയുടെ പരാതിയില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെമന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Share news
error: Content is protected !!
Scroll to Top