HIGHLIGHTS : കോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്‌ളാറ്റ് തരപ്പെടുത്തിക്കൊടുത്തു എന്ന കാരണം കാണിച്ച് സസ്‌പെന്റ് ചെയ്‌ത പോലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കു...
കോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്‌ളാറ്റ് തരപ്പെടുത്തിക്കൊടുത്തു എന്ന കാരണം കാണിച്ച് സസ്‌പെന്റ് ചെയ്‌ത പോലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിന് കോടതി വിധി വായിച്ചു, സാമൂഹ്യമാധ്യമത്തില്‍ പോസ്‌റ്റ് ഇട്ടതിന്റെ പേരില്‍ കമ്മീഷണറുടെ കാരണം കാണിക്കില്‍ നോട്ടീസ്.
അലനും താഹക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും ഫേസ്‌ബുക്കില്‍ പോസ്‌റ്റിടുകയും ചെയ്‌തുവെന്നതിനാണ് ഇപ്പോള്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസ് വകുപ്പിനെ അവേഹളിക്കുന്ന തരത്തില്‍ നിരന്തരം സോഷ്യല്‍ മീഡിയിലൂടെ പ്രതികരിക്കുന്നുവെന്ന കുറ്റവും മെമ്മോയില്‍ പറയുന്നുണ്ട്. ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
വേട്ട തുടങ്ങിക്കഴിഞ്ഞതായും അടുത്ത മെമ്മോ ഇന്ന് ഉച്ചക്ക് കൈപ്പറ്റിയതായും ഉമേഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രതികരിച്ചു. തനിക്ക ലഭിച്ച മെമ്മോ ഉമേഷ് തന്റെ വാളില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട് കോടിതി വിധി വായിക്കുക എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രെ എന്നു തുടങ്ങുന്ന വിശദമായ പോസ്‌റ്റും ഉമേഷ് എഴുതിയിട്ടുണ്ട്.
നേരത്തെ യുവതിക്ക് ഫ്‌ളാറ്റ് തരപ്പെടുത്തിക്കൊടുത്തുവെന്നും അവിടെ ഇടക്കിടക്ക് സന്ദര്‍ശനം നടത്തുന്നുവെന്നും പറഞ്ഞാണ് ഉമേഷിനെ സസ്‌പെന്റ് ചെയ്‌തത്.
എന്നാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവതി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷര്‍ എവി ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നും മൊഴിയെടുക്കാന്‍ എന്ന പേരില്‍ വനിതാപോലീസ് പോലുമില്ലാതെ സെപ്‌ഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ ഇവര്‍ ഒറ്റക്ക് താമസിക്കുന്നിടത്ത് എത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
ഇതിന്റെ പിന്നാലെയാണ് ഇപ്പോള്‍ കമ്മീഷണര്‍ പുതിയ കാരണം പറഞ്ഞ് ഉമേഷിനെതിരെ അച്ചടക്ക നടപടിക്ക് മുതിരുന്നത്.
പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ഉമേഷ് തന്റെ ഫേസ് ബുക്ക് വാളില്‍ കുറിച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
വേട്ട തുടങ്ങിക്കഴിഞ്ഞു. അടുത്ത മെമ്മോ ഇന്ന് ഉച്ചക്ക് കൈപ്പറ്റി.
“കോടതി വിധി വായിക്കുക” എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രേ!
*
ജില്ലാ തലത്തിലുള്ള ഒരു ഭരണാധികാരി എന്ന അധികാരം ദുർവിനിയോഗം ചെയ്ത് ഒരു വെറും പോലീസുകാരനെതിരെ, സർക്കാർ നയങ്ങൾക്കും ഈ രാജ്യത്തിലെ നിയമങ്ങൾക്കും സാമാന്യബോധത്തിനും പോലീസ്- സർക്കാർ സംവിധാനങ്ങൾക്കും സാംസ്കാരിക-രാഷ്ട്രീയ കേരളത്തിനും അപമാനകരമായ തരത്തിൽ ഒരു സ്ത്രീയെ പേരെടുത്തു പറഞ്ഞ് അവളുടെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അതിഹീനമായി അപമാനിച്ചു കൊണ്ട് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ സുഹൃത്തുക്കളും മാധ്യമങ്ങളും കേരളത്തിലെ സമാന്യജനതയും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.
അഭിവാദ്യങ്ങൾ.
ഹൃദയവും മനസ്സും നിറഞ്ഞ് കവിയുന്ന നന്ദിയും സ്നേഹവും എല്ലാവരോടുമുണ്ട് .
ഈ കാര്യത്തിൽ എനിക്കെതിരായ നടപടികൾ എന്തുതന്നെയായാലും
കേരളത്തിൽ ഇനിയൊരിക്കലും മറ്റൊരു പോലീസുകാരനെതിരെയും ഇതു പോലൊരുത്തരവ് പുറപ്പെടുവിക്കാൻ ഒരധികാരിയും ധൈര്യപ്പെടില്ല എന്നുറപ്പാണ്. നമ്മൾ വീണുപോയാലും സിസ്റ്റം നവീകരിക്കപ്പെടും. അതാണ് നമ്മുടെ ഈ പോരാട്ടത്തിന്റെ വിജയം. (ഇന്നലെ മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആതിരയുടെ പരാതികൾ പിൻവലിക്കാൻ ചില ‘അഭ്യുദയകാംക്ഷികൾ’ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. )
പക്ഷേ, ഇതുകൊണ്ടൊന്നും വേട്ടക്കാർ പിൻമാറില്ല. അവർ വേട്ട തുടരുക തന്നെ ചെയ്യും. പോലീസുകാരൻ എന്ന നിലയിൽ അധികകാലം ജീവിക്കാൻ എന്നെയിനി അനുവദിക്കില്ല എന്നുറപ്പാണ്. തുടർച്ചയായി നിയമനടപടികൾ നേരിടേണ്ടി വരും. മെമ്മോയ്ക്ക് മറുപടിയെഴുതാൻ സർവീസ് ജീവിതം തികയാതെ വരും. തുടർച്ചയായി ശിക്ഷാവിധികൾ വരും. അധികം വൈകാതെ പോലീസ് സേനയുടെ ‘അന്തസ്സി’നും ‘സൽപ്പേരി’നും തീരാ കളങ്കമായ ഉമേഷ് വള്ളിക്കുന്നിനെ തിരിച്ചു വരാനാത്ത വിധം പോലീസ് സേനയിൽ നിന്ന് പുറന്തള്ളും.
ഇതൊക്കെ അറിയാവുന്നത് കൊണ്ട് ഇന്നലെ അമ്മയ്ക്കൊരു സൂചന കൊടുത്തു. “പണി പോകാൻ സാധ്യതയുണ്ട്”
അമ്മ സൗമ്യമായി പറഞ്ഞു:
“പണി പോയാലും എങ്ങനെയെങ്കിലും ജീവിക്കാം. പക്ഷേ, അയാളുടെ കാലു പിടിച്ചിട്ടോ മാപ്പു പറഞ്ഞിട്ടോ നീ പണിക്ക് പോണ്ട.”
ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷം.
എനിക്ക് ഓർമ്മവെക്കുന്ന പ്രായത്തിൽ മേങ്കോറഞ്ചിലെ തേയിലത്തോട്ടത്തിൽ തൊഴിലാളിയായിരുന്നു എന്റെ അമ്മ.
കാട്ടുകള്ളനും തൊഴിലാളിവിരുദ്ധനുമായ എസ്റ്റേറ്റ് മാനേജർ വിജയനെതിരെ അമ്മയുൾപ്പെടുന്ന തൊഴിലാളി സംഘം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്നതാണ് ജീവിതത്തിൽ ആദ്യം കണ്ട സമരം. കഴിഞ്ഞ വർഷം സസ്പെൻഷൻ കാലത്ത് അഞ്ജുവിന്റെ കല്യാണത്തിന് പോയപ്പോൾ തേയിലക്കുന്നുകളെ നോക്കിയിരുന്ന്
ഉമേഷേട്ടന്റെ അച്ഛൻ കുമാരേട്ടൻ അന്നത്തെ സമരകഥകളൊക്കെ ഓർത്ത് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
പതിനാലാം വയസ്സിൽ കോഴിക്കോട് നാലാം ഗെയിറ്റിനടുത്തുള്ള ന്യൂ സോമരാജ് ഹോട്ടലിന്റെ അടുക്കളയിലെ കൊട്ടത്തളത്തിൽ പത്ത് രൂപ ദിവസക്കൂലിക്ക് പ്ലേറ്റും ഗ്ലാസും കഴുകിയാണ് തൊഴിൽ ജീവിതം ആരംഭിക്കുന്നത്. ലോക്കലടിക്കുന്ന ജീപ്പിൽ ‘ഉപ്പട്ടി…ഉപ്പട്ടി..’ ‘പന്തല്ലൂർ.. പന്തല്ലൂർ.. ന്തല്ലൂർ ” എന്ന് വിളിച്ച് ‘കിളി’ യായിരുന്നു ഒരു കാലം. ഉപ്പട്ടിയിലെ ചില വീടുകളിലൊക്കെ പോകുമ്പോൾ അറിയാതെ ചുമരുകൾ തടവി നോക്കാറുണ്ടിപ്പോഴും. നമ്മൾ ചുമന്ന് കൊണ്ടുവന്ന കല്ലും മണലും എന്നൊരു റൊമാൻസ് ആ ചുവരുകളോട് തോന്നാറുണ്ട്. ഏതു തൊഴിലും ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ആസ്വദിച്ചേ ചെയ്തിട്ടുള്ളൂ.
ഇപ്പോഴും ഏതു തൊഴിലും ചെയ്യാൻ മടിയില്ല. അഥവാ മടി തോന്നിയാൽ പോലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി ഏത് തൊഴിലെടുക്കാനും സജ്ജമാക്കാൻ ഈ സസ്പെൻഷൻ കാലം വിനിയോഗിക്കും. ജോലി പോയാലും നമുക്ക് ജീവിച്ചിരുന്നേ പറ്റൂ.