Section

malabari-logo-mobile

25 കൊല്ലങ്ങള്‍ക്കിപ്പുറവും കടുവാ ചാക്കോമാരുണ്ട്, അപ്പനായും മാഷായും

HIGHLIGHTS : എഴുത്ത് ലിജീഷ് കുമാര്‍ കാല്‍ നൂറ്റാണ്ട് മുമ്പ്, തന്തയ്ക്ക് പിറന്നതിലഭിരമിക്കുന്ന നായകന്മാരുടേയും അവര്‍ക്ക് കൈയ്യടിക്കുന്ന കാഴ്ചക്കാരുടേയും തീയേറ്ററ...

എഴുത്ത് ലിജീഷ് കുമാര്‍

കാല്‍ നൂറ്റാണ്ട് മുമ്പ്, തന്തയ്ക്ക് പിറന്നതിലഭിരമിക്കുന്ന നായകന്മാരുടേയും അവര്‍ക്ക് കൈയ്യടിക്കുന്ന കാഴ്ചക്കാരുടേയും തീയേറ്ററില്‍ വന്ന് തോമസ് ചാക്കോ പറഞ്ഞു, ”ചാക്കോ മാഷ് എന്റപ്പനല്ല, നിന്റപ്പനാണ് ” അത് കേട്ട സിനിമാ കൊട്ടകകള്‍ പൂരപ്പറമ്പായി. മലയാള സിനിമ അന്നോളം കാണാത്ത നായകന്‍. തോമസ് ചാക്കോ എന്ന് വിളിച്ചവരെ മുഴുവന്‍ അവന്‍ തിരുത്തി : ”അല്ല, തോമ.” പേരിനൊപ്പമുണ്ടായിരുന്ന അപ്പന്റെ പേര് വെട്ടി തോമസ് ചാക്കോ തോമയായി, ആടുതോമ. ആരായിരുന്നു ആടു തോമയുടെ ആരാധകര്‍ ? അപ്പന്റെ കൈ വെട്ടിയ മകന്, ഒന്നരച്ചക്രത്തിന്റെ ഗുണ്ടയ്ക്ക്, ഓട്ടക്കാലണയ്ക്ക് കൈയ്യടിച്ചവര്‍ ആരായിരുന്നു ?

sameeksha-malabarinews

അവരെല്ലാം തോമയായിരുന്നു. അവരുടെയെല്ലാം ജീവിതത്തിലൂടെ ഏറിയും കുറഞ്ഞുമൊക്കെ കടന്നുപോയിട്ടുണ്ടാകണം, അപ്പനായോ മാഷായോ ഒരു കടുവാ ചാക്കോ. പാലായില്‍ ഒരു തോമസ് സാറുണ്ട്. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കണക്കു മാഷ്, നാട്ടുകാരുടെ കാണപ്പെട്ട ദൈവം. പൊട്ടക്കിണറ്റില്‍ ഒരു പൊന്മാനെ കണ്ട് അത്ഭുതത്തോടെ നോക്കിനിന്ന് അര മണിക്കൂര്‍ താമസിച്ച് ക്ലാസില്‍ വന്ന് കയറിയ ഒരഞ്ചാം ക്ലാസുകാരന്റെ ചെപ്പയ്ക്കടിച്ച ആലും മൂട്ടില്‍ തോമസ് സാര്‍. സാറിന്നില്ല, പക്ഷേ ആ അഞ്ചാം ക്ലാസുകാരനുണ്ട്. അയാളാണ് ആടുതോമയെ സൃഷ്ടിച്ചത്, ഭദ്രന്‍. കണക്കു പഠിപ്പിച്ച ഭൂതലിംഗം ക്ലാസുകഴിയും വരെ ചോക്കു പൊട്ടിച്ചെറിഞ്ഞ നെറ്റി തടവിയാണ് അയാള്‍ ചാക്കോമാഷിനെ എഴുതിയത്. ഒരു ചാക്കോ മാഷല്ല, അയാള്‍ കണ്ട ഒരുപാട് ചാക്കോ മാഷമ്മാര്‍ ചേര്‍ന്നാണ് കടുവാ ചാക്കോ ഉണ്ടായത്.

വില്ലനായ മാഷ് മാത്രമായിരുന്നില്ല ഭദ്രന് കടുവാ ചാക്കോ, വില്ലനായ അപ്പന്‍ കൂടിയായിരുന്നു. കണക്കറിഞ്ഞു കൂടാത്തവരെ ഒന്നിനും കൊള്ളാത്തവരായാണ് അന്ന് പാലാക്കാര് കണ്ടിരുന്നത്. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നും, വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യമാണെന്നും പറയുന്ന ചാക്കോ മാഷ് അവരുടെയെല്ലാം പ്രതിനിധിയായിരുന്നു. അതിലൊരു നാട്ടുകാരനെക്കുറിച്ച് പറയാം, ഭദ്രന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു അയാളുടെ താമസം – കരുണന്‍. സ്‌കൂളില്‍ പഠിക്കുന്ന ഒരു മകനുണ്ടയാള്‍ക്ക്. രാജനെന്നാണ് അവന്റെ പേര്, കണക്കിന് അവന്‍ പിന്നിലായിരുന്നു. ഇടവകപ്പള്ളിയില്‍ കുര്‍ബാന കൂടാന്‍ നടന്നു പോകുന്നത് കരുണന്റെ വീട്ടിന് മുമ്പിലൂടെയാണ്. അപ്പോള്‍ വീട്ടുമുറ്റത്തെ ചരലില്‍ കരഞ്ഞു കൊണ്ട് മുട്ടുകുത്തി നില്‍പ്പുണ്ടാവും രാജന്‍, മുമ്പില്‍ ഭദ്രന്‍ കടുവാ ചാക്കോയെ കണ്ടു.

നമുക്കീ സിനിമയ്ക്ക് ആടുതോമ എന്ന് പേരിടാമെന്ന് പ്രൊഡ്യൂസര്‍ ഗുഡ്‌നൈറ്റ് മോഹന്‍ അന്ന് ഭദ്രനോട് പറഞ്ഞു. ഭദ്രന്‍ മോഹനോട് പറഞ്ഞു, ”ഇത് ആടുതോമയുടെ കഥയല്ല, ഇത് ചാക്കോ മാഷിന്റെ കഥയാണ്. സ്ഫടികം പോലെ മനസ്സുള്ള തന്റെ മകനെ മനസ്സിലാക്കാന്‍ കഴിയാതെ പോയ ചാക്കോ മാഷിന്റെ കഥ. അവന്റെ കഴിവുകളെയെല്ലാം നശിപ്പിച്ച്, താന്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് അവനെ മാറ്റാന്‍ നോക്കിയ കടുവാ ചാക്കോയുടെ കഥ. മോഹന്‍, ഇതൊരടിപ്പടമല്ല – ഇത് പാരന്റിംഗിന്റെ കഥയാണ്. ആടുതോമ എന്ന ഗുണ്ടയുടെ മാനസാന്തരമല്ല നമ്മുടെ പടത്തിലുള്ളത്. ചാക്കോ മാഷാണ് മാറേണ്ടത്. തന്റെ മകന്‍ സ്ഫടികം പോലെയാണെന്ന് അയാള്‍ തിരിച്ചറിയണം.”

സ്ഫടികം നിര്‍മ്മിക്കാന്‍ ആദ്യം വന്നത് ഗുഡ്‌നൈറ്റ് മോഹനായിരുന്നില്ല സെവന്‍ ആര്‍ട്‌സ് വിജയകുമാറായിരുന്നു. മോഹന്‍ലാല് തുണിപറിച്ചാല്‍ ആളുകള്‍ തീയേറ്ററില്‍ നിന്ന് കൂവുമെന്ന് വിജയകുമാര്‍ പറഞ്ഞു. ഭദ്രന്‍ അത് ശരിവെച്ചു, ”മോഹന്‍ലാല് തുണി പറിച്ചാല്‍ ആളുകള്‍ കൂവും, ആടു തോമ തുണി പറിച്ചാല്‍ കൂവില്ല. എന്റെ പടത്തില്‍ മോഹന്‍ലാലില്ല, ഈ പടത്തില്‍ ആടുതോമയേ ഉള്ളൂ.” വിജയകുമാറിന് മനസിലായില്ല. ഭദ്രന്‍ കൂടുതല്‍ മനസിലാക്കിക്കാന്‍ ശ്രമിച്ചതുമില്ല. താനീ പടം ചെയ്യണ്ട എന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി. തുണിപറിച്ചടിക്കുന്നതും മുട്ടനാടിന്റെ ചോര കുടിക്കുന്നതും പ്രേക്ഷകര്‍ക്ക് ദഹിക്കില്ല – നിന്റെ ഇമേജിനെ അത് ബാധിക്കും എന്ന് പലരും മോഹന്‍ലാലിനെയും വിളിച്ച് പറഞ്ഞു. ലാലിന് പക്ഷേ ഭദ്രനെ മനസ്സിലായി. ലാല്‍ പറഞ്ഞു, ”ഈ പടത്തില്‍ മോഹന്‍ലാലില്ല, ഈ പടത്തിലെ നായകന്‍ ആടുതോമയാണ്. അയാളിങ്ങനെയാണ്. ഞാനീ സിനിമ ചെയ്യും. ഭദ്രന്‍ സാറാണ് ഈ സിനിമയുടെ ക്യാപ്റ്റന്‍. സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈകടത്തില്ല.”

എഴുതി, തിരുത്തിയെഴുതി, പിന്നെയുമെഴുതി സ്ഫടികമെഴുതാന്‍ ഭദ്രന്‍ എടുത്ത കാലം 3 വര്‍ഷമാണ്. പലരോടും കലഹിച്ചു. ജെ.വില്ല്യംസ് ആയിരുന്നു ക്യാമറാമാന്‍. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ഭദ്രനോട് തല്ലു കൂടി അയാള്‍ പോയി, പകരം എസ്.കുമാര്‍ വന്നു. നായികയായി തീരുമാനിച്ച ശോഭന ഡേറ്റ് പ്രശ്‌നം കൊണ്ട് വന്നില്ല, പകരം ഉര്‍വ്വശി വന്നു. കുറ്റിക്കാടന്റെ റോള്‍ ചെയ്യേണ്ട തമിഴ് നടന്‍ നാസര്‍ വന്നില്ല. പകരം പാലായില്‍ വെച്ച് അന്ന് ഭദ്രന്‍ യാദൃശ്ചികമായി കണ്ട ജോര്‍ജ്ജ് ആന്റണി കുറ്റിക്കാടനായി, പില്‍ക്കാലം സ്ഫടികം ജോര്‍ജ്ജുമായി. ഒരു പ്രതിസന്ധിക്കു മുമ്പിലും ഭദ്രന്‍ പതറിയില്ല. ഷൂട്ട് നിന്നപ്പോഴും തളര്‍ന്നില്ല. ഈ പടം ചരിത്രം രചിക്കുമെന്ന് അയാള്‍ക്കത്ര ഉറപ്പുണ്ടായിരുന്നിരിക്കണം.

സ്ഫടികം ഇറങ്ങി. റിലീസ് ദിവസം ഷേണായീസിലിരുന്ന് സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍ ആദ്യ ഷോ കണ്ടു. ആടുതോമ മുണ്ടു പറിച്ചതും അയാള്‍ ചുറ്റും നോക്കി, ചുറ്റുമുള്ള കസേരകളില്‍ കയറി നിന്ന് ആള്‍ക്കൂട്ടം ആര്‍പ്പു വിളിച്ച് തുള്ളുന്നു. താന്‍ കൈവിട്ട പടം, തനിക്ക് മനസിലാകാതെ പോയ പടം മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തുന്നത് വിജയകുമാര്‍ കണ്ടു.

25 വര്‍ഷങ്ങള്‍ കടന്നു പോയി. കാല്‍ നൂറ്റാണ്ട് ഒരു ചെറിയ കാലയളവില്ല. അതിനിടയില്‍ ഒരുപാട് ജനറേഷനുകള്‍ വന്നു. അവരെല്ലാം ആ പടം കണ്ടു. പഴയ കുടുംബങ്ങളല്ല പുതിയ കുടുംബങ്ങള്‍, പഴയ സ്‌കൂളുകളല്ല പുതിയ സ്‌കൂളുകള്‍. പക്ഷേ പുതിയ തലമുറയ്ക്കും ആടുതോമ ഹീറോയാണ് – കടുവാ ചാക്കോ വില്ലനും. ജീവിതം തന്റെ മാത്തമാറ്റിക്‌സല്ല എന്നും, താനാണ് അവനെ ഓട്ടക്കാലണയാക്കിയതെന്നും കടുവാ ചാക്കോയോട് പറഞ്ഞു കൊണ്ടാണ് അവരത് കണ്ടു തീര്‍ക്കുന്നത്. എന്തുകൊണ്ടാവും ? സംശയമില്ല, അവരുടെയെല്ലാം ജീവിതത്തിലൂടെ ഏറിയും കുറഞ്ഞുമൊക്കെ കടന്നുപോയിട്ടുണ്ട് – അപ്പനായോ മാഷായോ ഒരു കടുവാ ചാക്കോ.

പഴയ കുടുംബങ്ങളല്ല പുതിയ കുടുംബങ്ങള്‍, പഴയ സ്‌കൂളുകളല്ല പുതിയ സ്‌കൂളുകള്‍. പക്ഷേ പഴയ മാഷമ്മാര്‍ ഇപ്പോഴുമുണ്ട്, പഴയ അപ്പന്മാരും. ചീഫ് സെക്രട്ടറിയും ഡോക്ടറും എഞ്ചിനീയറുമായിത്തീരുന്ന ശിഷ്യന്മാരില്‍ അഭിരമിച്ചും, റാങ്ക് വാങ്ങുന്ന കുട്ടിയെ സ്‌നേഹിച്ചും, പഠിക്കാന്‍ പിന്നിലായിപ്പോയവനെക്കൊണ്ട് കസേര തുടപ്പിച്ചും 25 കൊല്ലങ്ങള്‍ക്കിപ്പുറവും കടുവാ
ചാക്കോമാരുണ്ട്. നിങ്ങള്‍ക്ക് കാണാനാണ് ഭദ്രന്‍ ഈ പടം ചെയ്തത്. നിങ്ങള്‍ മാത്രമേ ഇതിനി കാണാന്‍ ബാക്കിയുള്ളൂ. ഒറ്റയ്ക്കിരുന്ന് തോമസ് ചാക്കോവിനെ കാണണം. നിങ്ങള്‍ വരയ്ക്കുന്ന ചുവന്ന വരയ്ക്ക് ചോര എന്നൊരര്‍ത്ഥം കൂടിയുണ്ടെന്ന് അവന്‍ പറയുന്നത് കേള്‍ക്കണം. എല്ലാ കുട്ടിയിലും ഒരു തോമസ്ചാക്കോ ഉണ്ടെന്ന് തിരിച്ചറിയണം. എല്ലാ കുട്ടിയിലും ഒരു തോമസ്ചാക്കോ ഉള്ള പോലെ എല്ലാ കുട്ടിയിലും ഒരാടു തോമ ഉണ്ടെന്നും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!