ദുരന്തമേഖലയില്‍ രാത്രി അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടി; ലഭിക്കുന്ന ആഭരണങ്ങളും മറ്റും കണ്‍ട്രോള്‍ റൂമില്‍ ഏല്‍പ്പിക്കണം

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കൂടാതെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപറ്റണം ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് കൈമാറണം. ദുരന്ത മേഖലയിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്‌സ് ടീമും ചൂരല്‍ മലയില്‍ തുടരും. ബെയ്‌ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.

ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിനു സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി നടക്കുന്ന അഞ്ചാം ദിവസത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.ഇന്ന് രാവിലെ ഏഴ് മണിയോടെ തിരച്ചില്‍ പുനരാരംഭിക്കും. തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങള്‍ എത്തു. ശക്തിയേറിയ റഡാറുകള്‍ ഉപയോഗിച്ചായിരിക്കും ഇന്ന് തിരച്ചില്‍ നടത്തുക. ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 357 ആയി. ഇരുന്നൂറിലേറെ ആളുകളെ ഇനി കണ്ടെത്താനുണ്ട്. ആശുപത്രികളില്‍ ചികിത്സ തേടിയ 518 പേരില്‍ 209 പേര്‍ ആശുപത്രി വിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top