കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. 1, 08000 രൂപ പിഴ നല്‍കണം. ആറുവകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.

കായംകുളം സ്വദേശിയായ ആംബുന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതും ഡി എന്‍ എ ടെസ്റ്റും ആംബുലന്‍സിന്റെ ജിപിഎസ് ട്രാക്കുമാണ് കേസില്‍ പ്രധാന തെളിവായത്.

2020 സെപ്റ്റംബര്‍ അഞ്ചിനാണ് പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. രോഗബാധിതയായ യുവതിയെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ മൈതാനത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായിമാറിയിരുന്നു.

കനിവ് 108 ആംബുലന്‍സ് ഡ്രൈവറായിരുന്നു നൗഫല്‍. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി. തുടര്‍ന്ന് പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top