തിരൂർ ജില്ലാ ആശുപത്രിയിൽ ഹിമോഫീലിയ ബാധിതർക്കുള്ള ആധുനിക സൗകര്യം നിലവിൽ വന്നു

തിരൂർ ജില്ലാ ആശുപത്രിയിലെ ലാബിൽ ഹീമോഫീലിയ ബാധിതരിൽ ഫാക്ടർ മരുന്നുകൾക്കെതിരായ ആൻറിബോഡികളുടെ അഥവാ ഇൻഹിബിറ്ററുകളുടെ സാന്നിധ്യം അളക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു.

സി.എം.സി വെല്ലൂർ, ആലുവ ഹീമോഫീലിയ സെൻറർ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമായിരുന്ന സൗകര്യം ആദ്യമായാണ് ജില്ലയിൽ നിലവിൽ വരുന്നത്.

ജില്ലാ ആശുപത്രിയിൽ ആശാധാര പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ‘രക്തജന്യരോഗം ഉള്ളവർക്ക് വേണ്ടിയുള്ള ജില്ലാതല ഡേ കെയർ സെൻററിന്റെ’ ആഭിമുഖ്യത്തിലാണ് പ്രസ്തുത സൗകര്യം ജില്ലാആശുപത്രി ലാബിൽ ഏർപ്പെടുത്തിയത്.

ഇൻഹിബിറ്റർ പരിശോധനാ സൗകര്യം നിലവിൽ വരുന്നതിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ ആശുപത്രിയിലെ ലാബ്ടെക്നീഷ്യൻമാർക്കായി ഏകദിന നൈപുണ്യപരിശീലനവും സംഘടിപ്പിച്ചു. ഡോ.ഫാത്തിമ നസ്‌റിൻ, ഡോ.ജാവേദ് അഹമ്മദ്, മൃദുൽ എന്നിവർ ക്ളാസുകളെടുത്തു.

ഇൻഹിബിറ്റർ സ്ക്രീനിങ് സൗകര്യവും സർട്ടിഫിക്കറ്റ് വിതരണവും തിരൂർ ആർ ഡി ഒ ശ്രീ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി.സജീവ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ നോഡൽ ഓഫീസർ ഡോ.ജാവേദ് അനീസ് സ്വാഗതവും നഴ്സിങ് സൂപ്രണ്ട് ശ്രീമതി പ്രജിതകുമാരി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top