വിമാനത്തില്‍ ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം പുറത്ത് കടത്തുന്നതിനിടെ സുരക്ഷാ ജീവനക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍

കൊണ്ടോട്ടി: വിമാനത്തില്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണം പുറത്തുകടത്താനുള്ള ശ്രമത്തിനിടെ വിമാന സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. സ്‌പൈസ് ജെറ്റ് സുരക്ഷാ ജീവനക്കാരന്‍ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി നിശാദ് അലിയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. സ്വര്‍ണക്കടത്തുകാര്‍ വിമാന സീറ്റിനടിയില്‍ ഒളിപ്പിച്ച നാല് പാക്കറ്റ് സ്വര്‍ണ മിശ്രിതം പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

മൂന്നര കിലോ തൂക്കം വരുന്ന സ്വര്‍ണ മിശ്രിതത്തിന് ഒന്നര കോടി വിലവരും. ഒരു മാസം മുമ്പ് സ്വര്‍ണം കടത്തിയതിന് എയര്‍ ഹോസ്റ്റസ് അറസ്റ്റിലായിരുന്നു. ദിവസങ്ങളായി നിശാദ് അലിയെ കസ്റ്റംസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോട സ്വര്‍ണക്കടത്തുകാര്‍ വിമാന ജീവനക്കാരെയും വിമാനത്താവള തൊഴിലാളികളെയും ഉപയോഗിച്ചാണ് സ്വര്‍ണം പുറത്ത് കടത്താന്‍ തന്ത്രമൊരുക്കുന്നത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബശീര്‍ അഹമ്മദ്, കെ കെ പ്രവീണ്‍ കുമാര്‍ , എം പ്രകാശ്, ഇന്‍സ്പെക്ടര്‍മാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസല്‍, കപില്‍ സുറിറ, ഹെഡ് ഹവില്‍ദാര്‍മാരായ എം സന്തോഷ് കുമാര്‍, ഇ വിമോഹനന്‍, വി കെരാജേഷ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top