സ്‌കൂള്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതിയും പ്രഭാത ഭക്ഷണ ആക്ഷന്‍ പ്ലാനും രൂപീകരിക്കും

സംസ്ഥാനത്തെ സ്‌കൂളുകളില്‍, പി.ടി.എ, എസ്.എം.സി, പൂര്‍വ്വ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 12,040 സ്‌കൂളുകളില്‍ 2400 ഓളം സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോടെ കളമശേരി, എറണാകുളം, കൊച്ചി നിയമസഭാ മണ്ഡലങ്ങളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മാതൃകയില്‍ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടേയും സഹായത്തോടെ കൂടുതല്‍ സ്‌കൂളുകളിലേക്ക് പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണ്.

പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കുട്ടികള്‍ക്കുള്ള ഭക്ഷണ പദ്ധതിക്കു ലഭിക്കുന്നുണ്ട്. അത് ഇനിയും തുടരുമെന്ന് ഉറപ്പാണ്. വലിയ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കാനാകുമോയെന്ന കാര്യം പരിശോധിക്കും. ഇതു സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2023-24 അദ്ധ്യയന വര്‍ഷം ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തതിനാല്‍ സംസ്ഥാന മാന്‍ഡേറ്ററി വിഹിതത്തില്‍ നിന്ന് ആദ്യ ഗഡുവായി 81.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ തുക ലഭ്യമാക്കി പ്രധാനാധ്യാപകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുകയും സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ ലഭ്യമായ 2022-23 ലെ ശേഷിക്കുന്ന തുകയും ചേര്‍ത്ത് ജൂണ്‍, ജൂലൈ മാസങ്ങളിലെ കുടിശ്ശിക തുക പൂര്‍ണ്ണമായും ആഗസ്റ്റ് മാസത്തിലെ കുടിശിക ഭാഗികമായും നല്‍കുവാന്‍ കഴിയും.

2023-24 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടി രൂപയാണ്. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, പൊതുവിദ്യാഭ്യാസ ഡയറക്ടറും കേന്ദ്ര സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച ചെയ്ത് കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഘട്ടം എത്രയും വേഗം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ തുക ലഭിക്കുന്നതോടെ ആഗസ്റ്റ് മാസത്തെ കുടിശിക പൂര്‍ണമായും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top